കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക്; പോളിംഗ് 50 ശതമാനം കടന്നു

By Web TeamFirst Published Apr 23, 2019, 3:11 PM IST
Highlights

നിലവിലെ രീതിയിൽ പുരോഗമിക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം ഉയരുമെന്നുറപ്പാണ്. ഇത് ഫലത്തെയും കാര്യമായി സ്വാധീനിക്കും. കഴിഞ്ഞ തവണത്തേത് പോലെയല്ല, രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം: ഒന്നര മാസത്തെ പ്രചാരണത്തേക്കാൾ, ആവേശപ്പൂരമായ കലാശക്കൊട്ടിനേക്കാൾ ഊർജത്തോടെ കേരളം പോളിംഗ് ബൂത്തിലെത്തുകയാണ്. ആദ്യ ഏഴര മണിക്കൂറിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. എന്നാൽ സംസ്ഥാനവ്യാപകമായി വോട്ടിംഗ് യന്ത്രങ്ങൾ ആദ്യ മണിക്കൂറുകളിൽ പണിമുടക്കിയത് കല്ലു കടിയായി. ഇതോടെ പല പോളിംഗ് ബൂത്തുകൾക്ക് മുന്നിലും നീണ്ട നിരയായി. 

ആദ്യമണിക്കൂറുകളിലെ പോളിംഗ് ശതമാനം വച്ച് നോക്കിയാൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം ഉയരുമെന്നുറപ്പാണ്. ഇത് ഫലത്തെയും കാര്യമായി സ്വാധീനിക്കും. കഴിഞ്ഞ തവണത്തേത് പോലെയല്ല, രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ.

വിവാദമായി വോട്ടിംഗ് യന്ത്രങ്ങളും ക്രമക്കേടും

ആലപ്പുഴ ചേ‍ർത്തലയിൽ കിഴക്കേനാൽപതിലുള്ള ബുത്തിലാണ് ആദ്യം പരാതി ഉയർന്നത്. പോളിംഗ് തുടങ്ങുന്നതിന് മുൻപ് മോക്ക് പോൾ നടത്തിയപ്പോഴാണ് എല്ലാ വോട്ടും താമരയ്ക്ക് വീഴുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതോടെ  വോട്ടിംഗ് യന്ത്രം മാറ്റി പോളിംഗ് തുടങ്ങി. 

തിരുവനന്തപുരത്ത് ചൊവ്വരയിലുള്ള 151-ാം നമ്പർ ബൂത്തിൽ എട്ടരയോടെയാണ് സമാനമാമായ പരാതി ഉയർന്നത്.  തന്‍റെ ഭാര്യ കൈപ്പത്തിക്ക് വോട്ടുചെയ്തിട്ടും അത് താമരചിഹ്നത്തിൽ വീണെന്നാണ് ഹരിദാസ് എന്നയാൾ ആരോപിച്ചത്. 76-ാം വോട്ടറായിരുന്നു ഇവർ. വോട്ടിംഗ് സംബന്ധിച്ച പരാതി ഉയർന്നാൽ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാൻ സംവിധാനമുണ്ട്. എന്നാൽ തെറ്റെന്ന് തെളിഞ്ഞാൽ പൊലീസ് കേസാവുമെന്നതിനാൽ ഹരിദാസ് പരാതിയിൽ ഉറച്ചുനിന്നില്ല.

എന്നാൽ പ്രശ്നം യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു. ശശി തരൂരും സി ദിവാകരനും സ്ഥലത്ത് എത്തി. മെഷീനിന്‍റെ സ്വിച്ച് പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നത് മാത്രമാണ് പ്രശ്നമെന്ന് ഇലക്ഷൻ ഓഫീസർ വിശദീകരിച്ചു.

വോട്ടിംഗ് യന്ത്രത്തിന് തകരാറില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിയും പറയുന്നത്. ബട്ടൺ അമരാത്തതായിരുന്നു പ്രശ്നമെന്ന് കളക്ടർ പറയുന്നു.

കാലാവസ്ഥയാകാം വില്ലനെന്നും സംഭവം അന്വേഷിക്കുമെന്നും, ഇത് നേരത്തേ വ്യക്തമാക്കിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വ്യക്തമാക്കി. 

സംഭവം അന്വേഷിക്കണമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടാകാമെന്നും എന്നാൽ എല്ലാ വോട്ടും താമരയ്ക്ക് വീഴുന്ന തരത്തിൽ മാത്രം യന്ത്രം കേടാവുന്നതെങ്ങനെയാണെന്നുമായിരുന്നു ശശി തരൂരിന്‍റെ ചോദ്യം. 

മോക് പോളിംഗ് മുതൽ പാകപ്പിഴകൾ

കോഴിക്കോട്ടാണ് മോക് പോളിംഗിൽ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ് നടന്നത്. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട മണ്ഡലത്തിൽപ്പോലും മോക് പോളിംഗ് തടസ്സപ്പെട്ടു. എറണാകുളത്ത് സെന്‍റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്യേണ്ടിയിരുന്ന സിറോ മലബാർ സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി പോളിംഗ് തടസ്സപ്പെട്ടതിനാൽ വോട്ട് ചെയ്യാതെ തിരികെപ്പോയി. 

പ്രധാനമണ്ഡലങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ഇങ്ങനെ: 

തിരുവനന്തപുരം

തീരമേഖലകളിലും ഗ്രാമനഗരപ്രദേശങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വാശിയേറിയ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരത്ത് രാവിലെ മുതൽ തന്നെ നീണ്ട നിരയാണ് കണ്ടത്. തിരുവനന്തപുരത്ത് നടൻ മോഹൻലാലും ഗവർണർ പി സദാശിവവും വോട്ട് ചെയ്തു. സ്ത്രീകളടക്കം വലിയ നിരയാണ് ഉച്ച വെയിലിലും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. 

മലപ്പുറം

മലപ്പുറം ജില്ലയിലാണ് മോക് പോളിംഗിൽ വലിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മോക് പോളിംഗ് നടത്തുന്നത് മൊബൈലിന്‍റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ്. എന്നാൽ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗിൽ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കനത്ത പോളിംഗാണ് മലപ്പുറത്ത് രേഖപ്പെടുത്തുന്നത്. പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയാണ്. എന്നാൽ രാവിലെ മലപ്പുറത്ത് പലയിടത്തും മഴ പെയ്തതിനാൽ ആളുകളുടെ തിരക്ക് അൽപം കുറഞ്ഞിരുന്നു. മലപ്പുറം മുണ്ടൂപറമ്പിൽ ബൂത്തുകൾ തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നു. മഴ പെയ്ത് പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാലാണ് ഇത്. 

കണ്ണൂർ

കണ്ണൂരിലും പലയിടത്തും രാവിലെ മോക് പോളിംഗ് യന്ത്രങ്ങളിലെ തകരാറ് മൂലം തടസ്സപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യേണ്ടിയിരുന്ന പിണറായിയിലെ 161-ാം ബൂത്തിൽ യന്ത്രത്തകരാർ കണ്ടെത്തി. ഇതേത്തുടർന്ന് ബൂത്തിൽ വോട്ടിംഗ് തുടങ്ങിയത് വൈകിയാണ്. ഇതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കാൻ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നാണ് വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. 

എറണാകുളം

എറണാകുളം കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ആകെ 2251 പോളിങ് സ്റ്റേഷനുകളാണ് എറണാകുളത്തുള്ളത്. എറണാകുളത്തും, കോതമംഗലത്തും എളമക്കരയിലുമടക്കം നിരവധി സ്ഥലങ്ങളിൽ മോക് പോളിംഗിൽ തടസ്സം നേരിട്ടതിനാൽ വ്യാപകമായി യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കേണ്ടി വന്നു. 

എറണാകുളം സെന്‍റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്യേണ്ടിയിരുന്ന സിറോ മലബാർ സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി ഏറെ നേരം കാത്ത് നിന്നാണ് വോട്ട് ചെയ്യാതെ മടങ്ങിയത്. അതേ വരിയിൽ സത്യദീപം എഡിറ്ററും എഴുത്തുകാരനുമായ ഫാദർ പോൾ തേലക്കാട്ടുമുണ്ടായിരുന്നു. സത്നാ രൂപതാ ബിഷപ്പിന്‍റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഒഡീഷയിലേക്ക് പോകേണ്ടതിനാൽ കർദ്ദിനാൾ ഇനി വോട്ട് ചെയ്യാനായി എത്തില്ല.

താരങ്ങളായ ഫഹദ് ഫാസിലും ആഷിഖ് അബുവും റിമ കല്ലിങ്കലും അടക്കമുള്ളവരും വോട്ട് രേഖപ്പെടുത്തി. 

ഇടുക്കി

ഇടുക്കി ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പോളിംഗ് സ്റ്റേഷനുകളിലൊന്നായ ഇടമലക്കുടിയിലെ ബിഎസ്എൻഎൽ - ഇന്‍റർനെറ്റ് സൗകര്യം കാട്ടാന ആക്രമണത്തിൽ തകർന്നു. വയർലെസ് മാത്രമാണ് ആശയ വിനിമയ ഉപാധി. പോളിംഗിന് പോയവർ തിരിച്ച് വന്നാലേ ഫോട്ടോ, വീഡിയോ എന്നിവ ലഭിക്കൂ. അവിടെ നിന്നുള്ള വേറെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.

തൃശ്ശൂർ

തൃശ്ശൂരിലും രാവിലെ പലയിടങ്ങളിലും മോക്ക് പോളിംഗ് സംവിധാനം തടസ്സപ്പെട്ടിരുന്നു. നടനും ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഇന്നസെന്‍റ് അടക്കം നിരവധിപ്പേർ രാവിലെത്തന്നെ വോട്ട് ചെയ്തു. 

പത്തനംതിട്ട

പത്തനംതിട്ടയിൽ മോക്ക് പോളിംഗിനിടെ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തിയതായി പരാതിയെത്തി. ചെന്നീർക്കര 180-ാം നമ്പർ, കലഞ്ഞൂർ 162-ാം നമ്പർ, തോട്ടപ്പുഴശ്ശേരി 55-ാം നമ്പർ, കോന്നി 155-ാം നമ്പർ , ഇലന്തൂർ 131-ാം നമ്പർ, 132--ാം നമ്പർ എന്നീ ബൂത്തുകളിൽ കോൺഗ്രസ്സ്, ബിജെപി ചിഹ്നങ്ങളിൽ വോട്ട് വീഴുന്നില്ലെന്നായിരുന്നു പരാതി. ഇത് പരിഹരിച്ച് ഇവിടങ്ങളിലേക്ക് പുതിയ യന്ത്രങ്ങളെത്തിച്ചു. 

വയനാട്

വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലകളിലും മികച്ച പോളിംഗ്. 12 മണിക്ക് മുമ്പ് തന്നെ പല ബൂത്തുകളിലും 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പ്രശ്ന ബാധിത ബൂത്തുകളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

കാസർകോട്

കാസർകോട് കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയാണ് കാണുന്നത്. പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. കാസർകോട് കോളിയടുക്കം ജി.യു.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഒരു മണിക്കൂർ‍ സമയം കാത്ത് നിന്നു.

യന്ത്രത്തകരാർ പരിഹരിച്ചെങ്കിലും, മാറ്റി സ്ഥാപിച്ചപ്പോഴേക്കും മണിക്കൂറുകൾ ജനം നിന്ന് വലഞ്ഞിരുന്നു.ഈ രീതിയിൽ മുന്നോട്ട് പോയാൽ രാത്രി ആയാലും പോളിംഗ് തീരില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. യന്ത്രത്തകരാർ മാത്രമല്ല, മയ്യിൽ കണ്ടങ്കൈ എൽ പി സ്കൂളിലെ 145-ാം നമ്പർ ബൂത്തിൽ വിവി പാറ്റ് മിഷ്യനുള്ളിൽ പാമ്പിനെ കണ്ടെത്തിയതും ഭീതി പരത്തി. മോക്ക് പോൾ വൈകിയതോടെ പോളിംഗ് തുടങ്ങാനും വൈകി.

click me!