
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊലക്കേസ് പ്രതിയായ തൊഴിലാളി നേതാവിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മുൻ എംപിയായ കോൺഗ്രസ് നേതാവ് പാർട്ടി അംഗത്വം രാജിവച്ചു. തിർത്തോൽ അസംബ്ലി സീറ്റിലേക്ക് മത്സരിക്കുന്ന മുൻ എംപി ഭിപു പ്രസാദ് തരായിയാണ് പാർട്ടി അംഗത്വം ഉപേക്ഷിച്ചത്. പരദീപ് മണ്ഡലത്തിൽ നിന്ന് അരിന്ദം സർഖയേൽ എന്ന ബാപി സർഖയേലിനെ സ്ഥാനാർത്ഥിയാക്കിയതാണ് തരായിയെ ചൊടിപ്പിച്ചത്.
മുൻപ് 2011 ഡിസംബറിൽ പോസ്കോ സ്റ്റീൽ പ്രൊജക്ടിനെതിരായി സമരം നടത്തിയ ഗ്രാമവാസികളും സർഖയേലിന്റെ ട്രാൻസ്പോർട്ട് കമ്പനി ജീവനക്കാരായ തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിൽ ഗ്രാമവാസിയായ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ സർഖയേൽ അറസ്റ്റിലായിരുന്നു.
സർഖയേലിനെ പോലെ ഒരു കൊലക്കേസ് പ്രതിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയതിൽ താൻ അങ്ങേയറ്റം അപമാനം തോന്നുന്നു. സംസ്ഥാനത്തൊട്ടാകെ താരതമ്യേന ദുർബലരായ സ്ഥാനാർത്ഥികളെ വച്ച് കോൺഗ്രസ് പാർട്ടി ബിജു ജനതാദളുമായി ഡീൽ ഉണ്ടാക്കിയെന്ന് ഞാൻ സംശയിക്കുന്നു," എന്നും തരായി ആരോപിച്ചു.