
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിലേയ്ക്കുള്ള പ്രചാരണം ഇന്ന് അവസാനിക്കും. ഒൻപത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 2014 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇവയിൽ 45 സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. ബിജെപിയുടെ സഖ്യകക്ഷികള്‍ 11 സീറ്റിലും ജയിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
മഹാരാഷ്ട്രയിലെ 17 ലും രാജസ്ഥാനിലും യു.പിയിലും 13ഉം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. ഇതിന് പുറമെ ബംഗാളിൽ എട്ട്, ബിഹാറിലും മധ്യപ്രദേശിലും 5 വീതം മണ്ഡലങ്ങളിലും ഒഡിഷയിൽ ആറിലും ജാര്‍ഖണ്ഡിൽ മൂന്നു മണ്ഡലത്തിലും ഇന്ന് പ്രചാരണം അവസാനിക്കും. കേന്ദ്രമന്ത്രിമാരായ ബാബുൽ സുപ്രിയോ , ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് , ഗിരിരാജ് സിങ്ങ് , സി.പി.ഐ നേതാവ് കനയ്യ കുമാര്‍ , കീര്‍ത്തി ആസാദ് , ഡിന്പിള്‍ യാദവ് ,മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാൻ ഖുര്‍ഷിദ് , ശ്രീപ്രകാശ് ജയ്സ്വാള്‍, ജിതിൻ പ്രസാദ ,മിലിന്ദ് ദേവ്റ , നടി ഊര്‍മിള മണ്ഡോദ്കര്‍ തുടങ്ങിയവരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍.മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ മകൻ നകുൽ നാഥ് , രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്‍റ മകൻ വൈഭവ് എന്നിവരും സ്ഥാനാര്‍ഥികളാണ്.