news
ഭീകരവാദത്തിന്റെ വേരുകൾ അറുത്ത് മാറ്റുന്നതിന് ഇന്ത്യയെടുത്ത പ്രയത്നത്തിന്റെ ഫലമാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്നും ആഗോളത്തലത്തിൽ രാജ്യത്തിന്റെ ശബ്ദം ഇനി അവഗണിക്കാനാകില്ലെന്നും മോദി പറഞ്ഞു.
ദില്ലി: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ വേരുകൾ അറുത്ത് മാറ്റുന്നതിന് ഇന്ത്യയെടുത്ത പ്രയത്നത്തിന്റെ ഫലമാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്നും ആഗോളത്തലത്തിൽ രാജ്യത്തിന്റെ ശബ്ദം ഇനി അവഗണിക്കാനാകില്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ജയപൂരിൽ വച്ച് നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യ സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ നയം വ്യക്തമാണ്. രാജ്യത്തെ ഭീഷണിയിലാക്കുന്നവരുടെ താവളങ്ങളിൽ പോയി അവർക്കെതിരെ നമ്മൾ പോരാടും. ബിജെപി ശക്തമായ സർക്കാരാണ്. കുറച്ച് കാലത്തിന് ശേഷമാണ് വലിയ ആത്മസംതൃപ്തി തോന്നിയൊരു കാര്യം സംഭവിച്ചതെന്നും മോദി പറഞ്ഞു. ഇതാണ് പുതിയ ഇന്ത്യ.130 കോടി ജനങ്ങളുടെ ഗര്‍ജ്ജനം ലോകമെങ്ങും പ്രതിധ്വനിക്കുകയാണ്. ഇനി ആർക്കും ഇന്ത്യയുടെ വാക്കുകളെ അവഗണിക്കാനാകില്ല. ഇതൊരു തുടക്കം മാത്രമാണ്. കാത്തിരിന്ന് കാണൂയെന്നും മോദി കൂട്ടിച്ചേർത്തു.
റിമോർട്ട് കൺട്രോളിലായിരുന്നു മുൻ സർക്കാർ പ്രവർത്തിച്ചിരുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശബ്ദം ആരും തന്നെ കേട്ടിരുന്നില്ല. എന്നാൽ 130 കോടി ജനങ്ങൾ യുഎന്നിൽ ഒരു സ്വാധീനം ചെലുത്തിയിരിക്കുകയാണ്. ചൗക്കിദാർ ഇന്ത്യയുടെ മൂല്യം വർധിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.