
ദില്ലി: കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്ക് പണം മോദിയുടെ സുഹൃത്തിൽ നിന്നായിരിക്കുമെന്ന് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി വൻകിടക്കാർക്ക് രാജ്യത്തെ പണം മോഷ്ടിക്കാൻ സഹായം നൽകിയെന്ന ആരോപണം കൂടുതൽ ശക്തമാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ ഇടത്തരക്കാരുടെ പക്കൽ നിന്നാവും ന്യായ് പദ്ധതിയിലേക്ക് കോൺഗ്രസ് പണം വാങ്ങുകയെന്ന് നരേന്ദ്ര മോദി തന്റെ തെരഞ്ഞെടുപ്പ് പ്രസംഗത്തിലെല്ലാം ആവർത്തിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്. അനിൽ അംബാനിയിൽ നിന്ന് പണം ഈടാക്കുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഫലത്തിൽ ഇന്ത്യയ്ക്ക് റാഫേൽ ഇടപാടിലൂടെ നഷ്ടമായ പണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്. "15 ലക്ഷം നൽകുമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. അത് കള്ളമാണ്. ഞങ്ങൾ പറയുന്നു, അഞ്ച് വർഷം കൊണ്ട് 3.65 ലക്ഷം രൂപ നൽകുമെന്ന്. അത് സാധിക്കും. ഞങ്ങൾ കള്ളം പറയില്ല," രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.