news
തനിക്കെതിരെ ഉയരുന്ന കള്ളക്കഥകൾക്ക് മറുപടി നൽകുന്ന തന്റെ പ്രസംഗം ഫോണിലൂടെ ചിത്രീകരിക്കണമെന്നും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ചണ്ഡീഗഡ്: കോൺഗ്രസ് തന്നെ നിരന്തരം അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരിയായ മോദിയുടെ പതനം ദുര്യോധനനെപ്പോലെയാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന. ഹരിയാനയിലെ കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഏകപക്ഷീയമായ അടിച്ചമർത്തലിന്റെ ഇരയാണെന്ന് മോദി പറഞ്ഞു. ഹരിയാന എന്റെ രണ്ടാമത്തെ വീടും കുരുക്ഷേത്ര സത്യത്തിന്റെ ഭൂമിയുമാണ്. അതുകൊണ്ടാണ് ഇവിടെ വച്ച് കോണ്‍ഗ്രസിന്റെ 'സ്‌നേഹത്തിന്റെ നിഘണ്ടു' എന്താണെന്ന് രാജ്യത്തോട് പറയാനും എന്തൊക്കെ വാക്കുകൾ ഉപയോഗിച്ചാണ് അവർ മോദിക്ക് സ്നേഹം നൽകുന്നതെന്ന് പറയാനും ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന കള്ളക്കഥകൾക്ക് മറുപടി നൽകുന്ന തന്റെ പ്രസംഗം ഫോണിലൂടെ ചിത്രീകരിക്കണമെന്നും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. തന്റെ 'വേദന നിറഞ്ഞ കഥകൾ' എഴുതാൻ മാധ്യമങ്ങൾക്ക് ധൈര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും മോദി പറഞ്ഞു.
ഒരു കോൺഗ്രസ് നേതാവ് എന്നെ പുഴുവുമായി താരതന്മ്യം ചെയ്തു. മറ്റു ചിലർ നായയോടും ഭസ്മാസുരനോടും ഉപമിച്ചു. എന്നാൽ കോൺഗ്രസ് മന്ത്രിമാർ തന്നെ കുരങ്ങനെന്നും ദാവൂദ് ഇബ്രാഹീം എന്നുമായിരുന്നു വിളിച്ചതെന്നും മോദി പറഞ്ഞു.