
ദില്ലി: 2014 ൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകളുമായി ബിജെപി ഇത്തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ഘടകകക്ഷികളുടെ സീറ്റുകളും ഇത്തവണ വർദ്ധിക്കും. ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികൾക്കും സംവിധാനങ്ങൾക്കും എതിരെ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ കർശനമായ നടപടി എടുക്കും.
മണ്ണിലായാലും ആകാശത്തായാലും ബഹിരാകാശത്ത് ആയാലും അത്തരക്കാരെ ശക്തമായി നേരിടുമെന്നും മോദി പറഞ്ഞു. ഹാഫിസ് സയ്യിദിനും ദാവൂദ് ഇബ്രാഹിമിനും എതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിനാണ് മോദിയുടെ മറുപടി.
തോൽവി തിരിച്ചറിഞ്ഞ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തുന്നുകയാണെന്ന് ആരോപിച്ച മോദി ചന്ദ്രശേഖരറാവു വിന്‍റെയും നായിഡുവിറെയും സഖ്യനീക്കങ്ങളെക്കുറിച്ച് വ്യക്തമായി പ്രതികരിച്ചില്ല.
വോട്ടെടുപ്പിന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ പ്രതിപക്ഷം തന്നെയായിരുന്നു ആക്രമിച്ചത്. എന്നാൽ പരാജയം ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മിനെയുമെല്ലാം കുറ്റപ്പെടുത്താൻ തുടങ്ങിയെന്നും മോദി പറഞ്ഞു.
സിഖ് കലാപത്തെക്കുറിച്ചുള്ള സാം പിത്രോഡയുടെ പരാമർശത്തെയും മോദി നിശിതമായി വിമർശിച്ചു. കോൺഗ്രസ് അഹങ്കാരത്തിന്‍റെ ഭാഷയിലാണ് എപ്പോഴും സംസാരിക്കുന്നതെന്നും ഇതിന്‍റെ ഫലമായാണ് 2014 ൽ 44 സീറ്റിൽ ഒതുങ്ങിയതെന്നും മോദി കുറ്റപ്പെടുത്തി. 2019 ൽ 44 സീറ്റുപോലും നേടാൻ കോൺഗ്രസിന് കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.