പെസഹ വ്യാഴദിവസം വോട്ടെടുപ്പ് പാടില്ല; എതിർപ്പുമായി സിബിസിഐ

By Web TeamFirst Published Mar 15, 2019, 8:15 PM IST
Highlights

പെസഹവ്യാഴമായ ഏപ്രിൽ 18-ന് 97 സീറ്റുകളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ആശങ്കാജനകമെന്നാണ് സിബിസിഐ പറയുന്നത്.

കൊച്ചി: പെസഹ വ്യാഴം വോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). പെസഹവ്യാഴമായ ഏപ്രിൽ 18-ന് 97 സീറ്റുകളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ആശങ്കാജനകമെന്നാണ് സിബിസിഐ പറയുന്നത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.

നേരത്തേ റംസാൻ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പശ്ചിമബംഗാളിൽ നിന്നുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ റംസാന്‍ മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. റംസാന്‍ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ചയും പോളിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും  കമ്മീഷന്‍ അറിയിച്ചു.

മൂന്ന് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ചില തെരഞ്ഞെടുപ്പ് തീയതികള്‍ റംസാന്‍ മാസത്തിലാണ്. ഇതിലാണ് ചില നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് 31 ശതമാനവും മുസ്ലിം വോട്ടര്‍മാരാണ്. 

ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മെയ് 19-ന് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് അവസാനിക്കും. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ എട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.

click me!