
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന തെളിവു സഹിതമുള്ള ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കള്ളവോട്ട് നടന്നെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു കഴിഞ്ഞു. ഏരമംകുറ്റൂര്‍, ചെറുതാഴം പഞ്ചായത്ത് എന്നിവിടങ്ങളില്‍ വ്യാപകമായി കള്ള വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. സാധാരണ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരാറുണ്ടെങ്കിലും അത് തെളിവുകളില്ലാതെ ആരോപണമായി അവസാനിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടാണ് ആരോപണം.
ആരോപണത്തില്‍ ജില്ലാകളക്ടര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംഭവം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഫേസ്ബുക്കിലാണ് വിഷ്ണുനാഥിന്‍റെ പരിഹാസം.
സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത് എന്ന് തുടങ്ങുന്ന കുറിപ്പില്‍ എല്ലാ തെരഞ്ഞെടുപ്പിലെയും പോലെ ആചാരങ്ങള്‍ ലംഘിക്കാതെ കൃത്യമായി സിപിഎം കള്ളവോട്ട് ചെയ്തെന്ന് വിഷ്ണുനാഥ് കുറിപ്പില്‍ ആരോപിക്കുന്നു.
'ഇനി സാംസ്കാരിക നായകന്മാർക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം' എന്ന് പറഞ്ഞ് സാംസ്കാരിക നായകന്‍മാരെയും അദ്ദേഹം പരിഹസിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാർക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . “കള്ളവോട്ടും കലയും” എന്ന വിഷയത്തിൽ ദേശിയ, സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തിൽ സെമിനാർ, 25 വർഷം തുടർച്ചയായി കള്ളവോട്ടു ചെയ്‌തവരെ ആദരിക്കൽ,കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.വേഗമാകട്ടെ സാംസകാരിക കേരളം കാത്തിരിക്കുന്നു