
ദില്ലി: കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്ന വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ ദില്ലി ഘടകം ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സപ്‌ന ചൗധരി. താൻ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും ഒരു പാർട്ടിക്ക് വേണ്ടിയും പ്രചരണത്തിന് പോകില്ലെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് മനോജ് തിവാരിക്കൊപ്പമുള്ള സപ്നയുടെ ചിത്രങ്ങൾ പുറത്ത് വന്നത്. കോൺഗ്രസിൽ ചേർന്നിട്ടില്ലെന്ന് അറിയിക്കുന്നതിനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ധരിച്ച അതേ വേഷമാണ് സപ്ന ചൗധരി ചിത്രത്തിലും ധരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരി കോൺഗ്രസിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. കോൺഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിനായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി സപ്‌ന കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം സപ്‌ന നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നായിരുന്നു സപ്‌നയുടെ വിശദീകരണം.
കോൺഗ്രസ് ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രാജ് ബാബ്ബറുടെ ദില്ലിയിലെ വസതിയിൽ വച്ചാണ് സപ്ന അംഗത്വം സ്വീകരിച്ചതെന്നാണ് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. ബിജെപി സ്ഥാനാർത്ഥി ഹേമമാലിനിക്കെതിരെ മധുരയിൽ സപ്‌നയെ നിർത്താനായിരുന്നു കോൺഗ്രസിന്റെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം സപ്‌ന ചൗധരി നിക്ഷേധിച്ചു.
അതേസമയം, സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സപ്‌നയെ പോലുള്ള നര്‍ത്തകിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത് വഴി സ്വന്തം കുടുംബത്തിന്റെ പാരമ്പര്യം ഉയര്‍ത്തി പിടിക്കുകയാണ് രാഹുലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് പറഞ്ഞു.