
കൊല്ലം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ എൻ.കെ പ്രേമചന്ദ്രനെതിരായ 'പരനാറി' പ്രയോഗത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
"ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?" - പിണറായി വിജയൻ കൊല്ലത്ത് ചോദിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയൻ എൻ കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്. പിണറായിയുടെ പരാമർശം പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൊല്ലത്തെ സിറ്റിംഗ് എംപിയായ എൻ കെ പ്രേമചന്ദ്രനെതിരെ കെഎൻ ബാലഗോപാലാണ് ഇത്തവണത്തെ സിപിഎം സ്ഥാനാർത്ഥി.