
ദില്ലി: രാഷ്ട്രീയപാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി വരുന്ന പണത്തിന്‍റെ വിശദാംശങ്ങൾ മുദ്ര വച്ച കവറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. അസോസിയേഷൻ ഓഫ് ഇലക്ടറൽ റിഫോംസും സിപിഎമ്മും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ചിന്‍റെ നിർണായക ഉത്തരവ്.
മെയ് 15- വരെ ഇലക്ടറൽ ബോണ്ടുകൾ വഴി കിട്ടിയ പണത്തിന്‍റെ വിവരങ്ങൾ അറിയിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ആരൊക്കെയാണ് പണം നൽകിയത്, അവരുടെ വിശദാംശങ്ങൾ എന്ത് എന്നിവ നൽകണം. മെയ് 31-നകം എല്ലാ പാർട്ടികളും വിവരങ്ങൾ നൽകണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. ഉറവിടം കാണിക്കാതെ പണം സ്വീകരിക്കാൻ അനുമതി നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ''തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തുന്നതിൽ ഇലക്ടറൽ ബോണ്ട് സംവിധാനത്തിലെ ഇപ്പോഴത്തെ ചട്ടങ്ങൾ വലിയ തടസ്സം തന്നെയാണെ''ന്ന് ഉത്തരവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചൂണ്ടിക്കാട്ടി. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലായി 50 ദിവസങ്ങളിലായാണ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ ഇപ്പോൾ അവസരമുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ ഏപ്രിലിലും മെയ് മാസത്തിലും അഞ്ച് ദിവസം കൂടുതൽ നൽകിയ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നടപടി പുനഃപരിശോധിക്കാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൻ ഇലക്ടറൽ ബോണ്ടുകൾ രാഷ്ട്രീയപാർട്ടികളിൽ വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഷെൽ കമ്പനികൾ വഴി ആർക്ക് വേണമെങ്കിലും ബോണ്ടുകൾ വാങ്ങി പാർട്ടികൾക്ക് പണമെത്തിക്കാമെന്ന സ്ഥിതിയാണ്. ഇത് ആരാണ് വാങ്ങിയതെന്ന വിവരം ലഭിക്കില്ലെന്ന സാഹചര്യത്തിൽ ഇതിലെ അഴിമതി തിരിച്ചറിയാനും കഴിയില്ല - പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച് ഇപ്പോഴുള്ള ചട്ടങ്ങൾ പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് സുപ്രീംകോടതിയിൽ സ്വീകരിച്ചത്. കേന്ദ്രസർക്കാരും ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാൻ വോട്ടർമാർക്ക് അവകാശമില്ലെന്നാണ് വാദിച്ചത്. ഇതിനെതിരെ രൂക്ഷവിമർശനമുന്നയിച്ച ചീഫ് ജസ്റ്റിസ് 'ഇതാണോ നിങ്ങളുടെ കള്ളപ്പണത്തിനെതിരായ പോരാട്ട'മെന്നാണ് ചോദിച്ചത്.