ബിജെപിയും കൈവിട്ടു; കർക്കറെയ്ക്കെതിരായ പരാമർശം പ്രഗ്യ സിങ് പിൻവലിച്ചു

By Web TeamFirst Published Apr 19, 2019, 8:26 PM IST
Highlights

ഹേമന്ദ് കർക്കറെയ്ക്കെതിരായ പരാമർശം വലിയ വിവാദമായതോടെയാണ് പ്രസ്താവന പിൻവലിക്കുന്നതായി പ്രഗ്യ സിങ് പറഞ്ഞത്.

ദില്ലി: മുംബൈ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കരെക്കെതിരായി നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യ സിങ്ങ് ഠാക്കൂർ. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ വലിയ വിമ‌ർശനവുമായി രംഗത്തെത്തുകയും പരാമര്‍ശം വലിയ വിവാദമാവുകയും ചെയ്തതോടെയാണ് നിലപാട് തിരുത്തി പ്രഗ്യ സിങ് രംഗത്തെത്തിയത്.കര്‍ക്കരെയയ്ക്ക് എതിരായ പരാമര്‍ശം പ്രഗ്യയുടെ വ്യക്തപരമായ അഭിപ്രായം എന്ന് പറഞ്ഞ് ബിജെപിയും വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് ക‍ർക്കറെയെ അധിക്ഷേപിച്ചുകൊണ്ട് ഇന്നലെയാണ് പ്രഗ്യ സിങ് വിവാദ പ്രസ്താവന നടത്തിയത്. ഹേമന്ദ് കര്‍ക്കറയെ താന്‍ ശപിച്ചിരുന്നെന്നായിരുന്നു പ്രഗ്യ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന. തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ദ് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നും  പ്രഗ്യ സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈയടികളോടെയായിരുന്നു പ്രഗ്യ സിങിന്‍റെ വാക്കുകളെ കൂടെയെത്തിയ ബിജെപി നേതാക്കൾ വരവേറ്റത്. 

പ്രഗ്യ സിങിന്‍റെ പ്രസ്താവനക്കെതിരെ രാജ്യമാകെ വലിയ പ്രതിഷേധമുയർന്നതോടെ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രസ്താവന പരിശോധിച്ച ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വി എൽ കാന്ത റാവു അറിയിച്ചു.

പ്രഗ്യ സിങിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. വീരമൃത്യു വരിച്ച ഹേമന്ത് കർക്കറയെ പ്രഗ്യ സിങ് അപമാനിച്ചുവെന്നും രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തിയ പ്രഗ്യ സിങും നരേന്ദ്രമോദിയും മാപ്പ് പറയണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരയും കോൺഗ്രസ് വിമർശനമുന്നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടമാണോ മോദി പെരുമാറ്റച്ചട്ടമാണോ രാജ്യത്ത് പന്തുടരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നായിരുന്നു കോൺഗ്രസിന്‍റെ വിമ‌ശനം.

ഹേമന്ദ് ക‍ർക്കറയെ അപമാനിച്ച പ്രഗ്യ സിങിന്‍റെ പ്രസ്താവന വലിയ വിവാദമായതോടെ ഇന്ന് വൈകീട്ടോടെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പ്രഗ്യ സിങിന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും  മാലെഗാവ് സ്ഫോടനക്കേസിൽ കസ്റ്റഡിയിലിരിക്കെ നേരിട്ട ശാരീരികവും മാനസികവും ആയ പീഡനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രഗ്യയുടെ പ്രതികരണമെന്നുമായിരുന്നു ബിജെപി വിശദീകരണം. 

ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഭോപ്പാലിൽ പ്രഗ്യ സിങിനെ സ്ഥാനാർത്ഥിയാക്കിയത്. പുൽവാമ ഭീകരാക്രമണവും ബലാക്കോട്ടും പ്രചാരണായുധമാക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പ്രഗ്യ സിങിന്‍റെ പരാമർശം.

26/11ലെ മുംബൈ ഭീകരാക്രമണത്തിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. പ്രഗ്യ സിങ് പ്രതിചേര്‍ക്കപ്പെട്ട മാലെഗാവ് സ്ഫോടനം അന്വേഷിച്ചത് ഹേമന്ദ് കര്‍ക്കറെയായിരുന്നു. 

 

click me!