
ദില്ലി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും എന്തു ചെയ്തു എന്ന് അന്വേഷിക്കാതെ അഞ്ചു കൊല്ലം താൻ എന്തു ചെയ്തുവെന്ന് മോദി പറയട്ടെയെന്ന് പറഞ്ഞ് പ്രിയങ്ക കയ്യടി നേടി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ പ്രിയങ്കയുടെ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കേന്ദ്രമന്ത്രി വി കെ സിങ് വീണ്ടും ജനവിധി തേടുന്ന ഗാസിയാബാദിലാണ് കോൺഗ്രസ് സ്ഥാനാർഥി ഡോളി ശർമയ്ക്കായി പ്രിയങ്ക റോഡ് ഷോ നയിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം ഗാസിയാബാദിലെ ഗണ്ടഖറിലറിൽ നിന്നും പത്ത് കിലോമീറ്റർ ചുറ്റി അംബേദ്കർ റോഡ് വരെ തുറന്ന വാഹനത്തിൽ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തും ഫോൺ വാങ്ങി സെൽഫി എടുത്തു നൽകിയും പ്രിയങ്ക റോഡ് ഷോ ജനകീയമാക്കി.
ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി അഭിവാദ്യം സ്വീകരിച്ചു. റോഡ് ഷോ അവസാനിക്കുന്നതിന് മുമ്പ് മൈക്ക് കയ്യിലെടുത്ത് ജനക്കൂട്ടത്തോട് സംസാരിച്ചു. തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്നു ലോകം ചുറ്റുകയാണ് മോദി എന്നായിരുന്നു പ്രിയങ്കയുടെ വിമർശനം.
വാരാണസിലേക്ക് ഗംഗ വഴി ബോട്ടിലും അമേഠിയിൽ നിന്ന് അയോധ്യയിലേക്ക് റോഡ് മാർഗവും യാത്ര നടത്തിയെങ്കിലും ഇത്രയും നീണ്ട റോഡ് ഷോ ഇതാദ്യമായാണ്. കോൺഗ്രസിൽ പ്രചാരണത്തിന്‍റെ നേതൃത്വം പ്രിയങ്ക കൂടി ഏറ്റെടുക്കുകയാണ്.