
അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള രസകരമായ ഒരു സംഭാഷണത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വെെറലായി മാറിയിരുന്നു.
കാൻപൂർ വിമാനത്താവളത്തിൽ നിന്ന് പകർത്തിയ ഒരു മൊബൈൽ വീഡിയോയിൽ രണ്ടിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് പോവുകയാണ് പ്രിയങ്കയും രാഹുലും. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ചിരിച്ചു കൊണ്ട്, പ്രിയങ്കയെ ചേർത്ത് പിടിച്ച് രാഹുൽ പറയുന്നു.
''നല്ല സഹോദരനാവുക എന്നാലെന്താണർത്ഥം എന്നറിയാമോ? ഞാൻ പറയാം. ഞാനിങ്ങനെ ദൂരേക്കുള്ള യാത്രയ്ക്ക് പോവുകയാണ്. അവിടേക്ക് പോകാൻ എനിക്ക് കിട്ടിയതോ, ഇത്രേം പോന്ന ഒരു കുഞ്ഞു ഹെലികോപ്റ്റർ. എന്‍റെ അനിയത്തി ആകെ ഇത്തിരി ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവൾക്ക് ഇതാ ഇത്രേം വലിയ ഹെലികോപ്റ്റർ. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്'', സഹോദരിക്ക് ഒരുമ്മ കൂടി കൊടുത്ത് രാഹുൽ നടന്ന് പോകുന്നു.
ഈ വീഡിയോയ്ക്കാണ് വലിയ പ്രചാരം ലഭിച്ചത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുമ്പോഴാണ് അടുത്ത പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നത്. ഉടനെ പ്രസംഗം നിര്‍ത്തിയ രാഹുല്‍ ബാങ്ക് വിളി അവസാനിക്കും വരെ മൗനമായി നിന്നു. തുടര്‍ന്ന് ബാങ്ക് വിളി പൂര്‍ത്തിയായ ശേഷമാണ് പ്രസംഗം തുടര്‍ന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്‍റെ വീഡിയോ പുറത്ത് വിട്ടത്.