ചോദിച്ച സീറ്റില്ലെങ്കിൽ മത്സരിക്കില്ലെന്ന് നേതാക്കൾ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ അനിശ്ചിതത്വം

By Web TeamFirst Published Mar 17, 2019, 1:19 PM IST
Highlights

പാലക്കാട്ടെ പട്ടികയിൽ നിന്ന് മാറി ആറ്റിങ്ങലിൽ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ, വേണ്ടത് പത്തനംതിട്ടയാണെന്നും കോഴിക്കോട് പറ്റില്ലെന്നും എംടി രമേശ്

ദില്ലി:ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. താൽപ്പര്യമുള്ള മണ്ഡലങ്ങൾ ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് കൂടുതൽ നേതാക്കൾ നിലപാട് കടുപ്പിച്ചതോടെയാണ്  ആശയക്കുഴപ്പം രൂക്ഷമായത്. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്നായിരുന്നു ആദ്യധാരണ. എന്നാൽ അവസാനം ആറ്റിങ്ങലിലേക്ക് മാറണമെന്ന തരത്തിൽ ചര്‍ച്ച പുരോഗമിക്കുമ്പോൾ പറ്റില്ലെന്ന് തീര്‍ത്ത് പറയുകയാണ് ശോഭാ സുരേന്ദ്രൻ.  

കോഴിക്കോട് നിൽക്കില്ലെന്ന് എം ടി രമേശ് വ്യക്തമാക്കി. കോഴിക്കോടില്ലെങ്കിൽ മത്സരിക്കാനെ ഇല്ലെന്ന നിലപാടിലാണ് എംടി രമേശ്. ത്യശൂരോ പത്തനംതിട്ടയോ ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് സുരേന്ദ്രനും ഉറപ്പിച്ച് പറഞ്ഞതോടെ തീരുമാനം എടുക്കാനാകാതെ കുഴങ്ങുകയാണ് കേന്ദ്ര നേതൃത്വം. നിലവിലെ പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. 

തുഷാർ വെള്ളാപ്പളിയും അമിത് ഷായുമായുമായുള്ള ചർച്ചയും നീണ്ടു പോവുകയാണ്. അമിത് ഷായുമായുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ച്ചക്ക് ഇത് വരെ സമയം ലഭിച്ചിട്ടില്ല. അതേസമയം ആരെല്ലാം മത്സരിക്കണം എന്ന് തീരുമാണിക്കേണ്ടത് ആ പാർട്ടിയാണെന്നു കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്ന് പ്രതികരിച്ച കുമ്മനം രാജശേഖരന്‍ പത്തനംതിട്ട സീറ്റിൽ തർക്കമില്ലെന്ന് വ്യക്തമാക്കി. 

ആലപ്പുഴയിൽ കെഎസ് രാധാകൃഷ്ൺ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിലെ ധാരണ. കുമ്മനം രാജശേഖൻ തിരുവനന്തപുരത്തും പിസി തോമസ് കോട്ടയത്തും മത്സരിക്കുമെന്നത് തീരുമാനിച്ചത് ഒഴിച്ച് നിര്‍ത്തിയാൽ സമ്പൂര്‍ണ്ണ അനിശ്ചിതത്വമാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് നിലനിൽക്കുന്നത് 


 

click me!