കുമ്മനം, പാര്‍ലമെന്‍റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കണമെന്ന് ടിപി ശ്രീനിവാസന്‍

By Web TeamFirst Published Apr 20, 2019, 9:12 AM IST
Highlights

തിരുവനന്തപുരത്തിന് മറ്റൊരു എംപി വേണമെന്ന് എനിക്ക് തോന്നുന്നു. തരൂര്‍ അനുഗ്രഹീത എഴുത്തുകാരനും പ്രഭാഷകനുമാണ്. എന്നാല്‍ അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി കാണുന്നതില്‍ എനിക്ക് നിരാശയായിരുന്നു. 
 

തിരുവനന്തപുരം: നരേന്ദ്ര മോദി പങ്കെടുത്ത തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ സാന്നിധ്യമായിരുന്നു മുന്‍ അംബാസിഡറായ ടിപി ശ്രീനിവാസന്‍റെത്.  തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വേണ്ടി പ്രചരണത്തിനെത്തിയപ്പോള്‍ വേദിയില്‍ എത്തിയ ഇദ്ദേഹം നേരത്തെ  മുന്‍ നയതന്ത്രജ്ഞന്‍ എന്നതിലുപരി കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയില്‍ കൂടി അറിയപ്പെടുന്ന ആളായിരുന്നു. അദ്ദേഹം അപ്രതീക്ഷിതമായി ബിജെപിക്ക് പിന്തുണ നല്‍കുന്നത് യുഡിഎഫ് ക്യാമ്പിനെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 

ഇപ്പോള്‍ മോദിയേയും കുമ്മനത്തെയും പുകഴ്ത്തിക്കൊണ്ടുള്ള ശ്രീനിവാസന്‍റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നു.  തിരുവനന്തപുരത്തിന് മാറ്റം വേണമെന്നും ശശി തരൂരിനേക്കാള്‍ തിരുവനന്തപുരം എംപിയാകാന്‍ യോഗ്യന്‍ കുമ്മനം രാജശേഖരനാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ശശിതരൂരിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശ്രീനിവാസന്‍ കുമ്മനത്തെ പുകഴ്ത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. 

"ആ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ട് കാരണങ്ങളാണ്. മുമ്പ് വാഷിങ്ടണില്‍ വച്ച് നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്റെ ജന്മനാട്ടില്‍ അതിനുള്ള അവസരം നല്‍കുന്ന ക്ഷണമെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. രണ്ടാമത്, തിരുവനന്തപുരത്തിന് മറ്റൊരു എംപി വേണമെന്ന് എനിക്ക് തോന്നുന്നു. തരൂര്‍ അനുഗ്രഹീത എഴുത്തുകാരനും പ്രഭാഷകനുമാണ്. എന്നാല്‍ അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി കാണുന്നതില്‍ എനിക്ക് നിരാശയായിരുന്നു. 

കേരളരാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് റോള്‍ ഒന്നുമില്ലായിരുന്നു. എന്നും ഔട്ട്‌സൈഡര്‍ തന്നെയായിരുന്നു. ഇവിടെ നമുക്ക് മണ്ണിന്റെ പുത്രനുണ്ട്. കുമ്മനം. സത്യസന്ധതയും ലാളിത്യവും കൈമുതലായുള്ള പൊങ്ങച്ചമേതുമില്ലാത്ത അഴിമതിക്കറപുരളാത്ത സാമൂഹിക പ്രവര്‍ത്തകനായ, വലിയ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത കുമ്മനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കണം. മറ്റൊരു കോണ്‍ഗ്രസുകാരനും ചാന്‍സ് ലഭിക്കാന്‍ സാധ്യതയില്ലാത്തത് പോലെ ഒരാളുടെ മാത്രം കുത്തകയായി തിരുവനന്തപുരം മാറി എന്നാണ് എനിക്ക് തോന്നിയത്. അത് മാറേണ്ടതുണ്ട്. കുമ്മനത്തിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു” 

click me!