മൗലാനാ ആസാദ്‌ മുഹമ്മദാലി ജിന്നയായി; പ്രസംഗിച്ച്‌ വെട്ടില്‍വീണ്‌ ശത്രുഘന്‍ സിന്‍ഹ

By Web TeamFirst Published Apr 27, 2019, 4:50 PM IST
Highlights

പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെയും മുഹമ്മദാലി ജിന്നയെയും കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശകരെന്ന്‌ വിശേഷിപ്പിച്ചതാണ്‌ സിന്‍ഹയെ വെട്ടിലാക്കിയത്‌.
 

ചിന്ദ്വാര: ബിജെപി വിട്ട്‌ കോണ്‍ഗ്രസിലെത്തിയിട്ടും ശത്രുഘന്‍ സിന്‍ഹയുടെ ശനിദശ അവസാനിച്ചിട്ടില്ല. ബിജെപിയിലായിരിക്കെ നേതാക്കള്‍ക്കെതിരെ നടത്തിയ വിമര്‍ശനമാണ്‌ സിന്‍ഹയെ അനഭിമതനാക്കിയിരുന്നതെങ്കില്‍ പ്രസംഗത്തിനിടെ വന്ന നാക്ക്‌പിഴയാണ്‌ കോണ്‍ഗ്രസില്‍ അദ്ദേഹത്തിനെതിരെ പടയൊരുക്കത്തിന്‌ കാരണമായിരിക്കുന്നത്‌. പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെയും മുഹമ്മദാലി ജിന്നയെയും കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശകരെന്ന്‌ വിശേഷിപ്പിച്ചതാണ്‌ സിന്‍ഹയെ വെട്ടിലാക്കിയത്‌.

"മഹാത്മാ ഗാന്ധിയില്‍ തുടങ്ങി്‌ സര്‍ദാര്‍ പട്ടേലും മുഹമ്മദാലി ജിന്നയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ്‌ ഗാന്ധിയും നേതാജി സുഭാഷ്‌ ചന്ദ്രബോസും രാഹുല്‍ ഗാന്ധിയും വരെയടങ്ങുന്നതാണ്‌ കോണ്‍ഗ്രസ്‌ കുടുംബം. അത്‌ അവരുടെ പാര്‍ട്ടിയാണ്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും വികസനത്തിലും അവര്‍ക്ക്‌ വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്‌. അതുകൊണ്ടാണ്‌ ഞാന്‍ കോണ്‍ഗ്രസിലെത്തിയത്‌." മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ തെരഞ്ഞെടുപ്പ്‌ റാലിക്കിടെയായിരുന്നു സിന്‍ഹയുടെ പ്രസംഗം.

എന്താണ്‌ സിന്‍ഹ ഉദ്ദേശിച്ചതെന്ന്‌ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌്‌ നേതാക്കള്‍ തൊട്ടുപിന്നാലെ രംഗത്തെത്തി. അദ്ദേഹത്തിന്റെ വീക്ഷണം എന്ത്‌ തന്നെയായാലും അദ്ദേഹമത്‌ വ്യക്തമാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്‌താവ്‌ പി ചിദംബരം പ്രതികരിച്ചു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വരെ സിന്‍ഹ ബിജെപിയിലായിരുന്നു. അതുകൊണ്ട്‌ കാലങ്ങളായി സിന്‍ഹ ബിജെപിയിലായിരുന്നതിന്റെ കാരണം അവര്‍ വ്യക്തമാക്കണമെന്നും ചിദംബരം പറഞ്ഞു. താന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാണെന്നും ഓരോ പാര്‍ട്ടിയംഗവും പറഞ്ഞത്‌ വിശദീകരിക്കലല്ല തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവിച്ചത്‌ കേവലമൊരു നാക്ക്‌ പിഴ മാത്രമാണെന്നും മൗലാനാ ആസാദ്‌ എന്ന്‌ പറഞ്ഞുവന്നപ്പോള്‍ മുഹമ്മദാലി ജിന്ന ആയിപ്പോയതാണെന്നും ആണ്‌ ശത്രുഘന്‍ സിന്‍ഹയുടെ വിശദീകരണം.

click me!