ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസെടുക്കും

By Web TeamFirst Published Apr 20, 2019, 6:15 PM IST
Highlights

ഒരു സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിൽ കോഴിക്കോട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പൊലീസ് കേസെടുക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒളിക്യാമറ വിവാദം വിശദമായി അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തുടര്‍ നടപടികളിലാണ് ഡിജിപി ലോക്നാഥ് ബഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിലപാട് തേടിയത്. 

ഒരു സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. 

രാഘവന്‍റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.  ഈ പരാതികളിലാണ്   അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിയ്ക്ക് നിർദ്ദേശം നൽകി. ഈ  നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഇ മെയിൽ വഴി നിയമോപദേശം തേടിയത്.

അന്വേഷണസംഘം എം കെ രാഘവനെതിരെ അന്വേഷണം തുടങ്ങും. കേസന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രാഘവന്‍റെ മൊഴിയും, ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനല്‍ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയില്‍ രാഘവന്‍ ആവര്‍ത്തിച്ചപ്പോള്‍ വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി. 

അന്വേഷണത്തിന്‍റെ തുടര്‍ഘട്ടത്തില്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോഴുള്ള  നീക്കം യുഡിഎഫ് ക്യാമ്പിന് ക്ഷീണമാണ്. കെട്ടിചമച്ച ആരോപണമെന്ന വാദമാണ് രാഘവന്‍ ആവര്‍ത്തിക്കുന്നത്.

click me!