
കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സിപിഎം പ്രവർത്തകർക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലെ ലോക്സഭാതെരഞ്ഞെടുപ്പെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി പട്ടികയിലെ അഞ്ച് പേർ ദുർബലരാണെന്ന പ്രസ്താവന പിൻവലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അഞ്ച് മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികളെയാണ് നിർത്തുന്നതെന്നും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അണിയറയിൽ നടക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. വടകര, കണ്ണൂർ, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലാണ് ദുർബലസ്ഥാനാർത്ഥിയെ നിർത്തുന്നതെന്നും അതിന് പകരമായി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നുള്ളതായിരുന്നു കരാറെന്നും കോടിയേരി പറഞ്ഞിരുന്നു.