news
ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് ലാലുവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്.
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത. ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് ലാലുവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്.
ഇളയസഹോദരനും ലാലുവിന്റെ രാഷ്ട്രീയ പിൻഗാമിയുമായ തേജസ്വി യാദവുമായുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് തേജ് പ്രതാപിന്റെ തീരുമാനത്തിന് പിന്നില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ സീറ്റ് വീതംവെപ്പിനെ ചൊല്ലിയും ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ട്. ബിഹാറിലെ സരൺ ലോക്സഭാ മണ്ഡലത്തിൽ ഭാര്യാപിതാവ് ചന്ദ്രിക റായിക്കെതിരെയായിരിക്കും തേജ് പ്രതാപ് മത്സരിക്കുക.
കഴിഞ്ഞ ദിവസമാണ് ആര്‍ജെഡി വിദ്യാർഥി സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് തേജ് പ്രതാപ് രാജിവച്ചത്. തേജ് പ്രതാപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആരുടേയും പേരെടുത്ത് പറയാതെ ട്വീറ്റിൽ അദ്ദേഹം വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.