പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം; രാജ്യത്തെ ഞെട്ടിച്ച പ്രഖ്യാപനത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ഇവരാണ്...

Published : Mar 25, 2019, 03:53 PM ISTUpdated : Mar 30, 2019, 11:08 PM IST
പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം;  രാജ്യത്തെ ഞെട്ടിച്ച  പ്രഖ്യാപനത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ഇവരാണ്...

Synopsis

നിരവധി പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് മിനിമം വരുമാനമെന്ന ആശയത്തിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഇത്തരമൊരു ആശയത്തിലേക്കെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. വരുമാനം വര്‍ധിപ്പിച്ചും ചെലവ് ചുരുക്കിയും പദ്ധതിക്കാവശ്യമായ പണം കണ്ടെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ

ദില്ലി: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മിനിമം വരുമാന പദ്ധതി കൊണ്ടുവരുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ഗോദയില്‍ വന്‍ അലയൊലികളാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ ഞെട്ടിച്ച ആ പ്രഖ്യാപനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരായ രണ്ട് പേരാണ്. 2015 ലെ നൊബേല്‍ സമ്മാന ജോതാവ് ബ്രിട്ടീഷുകാരനായ ആംഗസ് ഡെറ്റണും ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കെറ്റിയുമാണ് രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍. 

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  കുടുംബങ്ങള്‍ക്ക് പ്രതിമാസം മിനിമം വേതനം നല്‍കുമെന്നാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാന പരിധി. 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്  ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. 'ന്യായ്' എന്നാണ് ഈ പദ്ധതിക്ക് കോൺഗ്രസ് പേരിട്ടിരിക്കുന്നത്.

ഡെറ്റണിന്‍റെയും പിക്കെറ്റിയുടെയും പുസ്തകങ്ങള്‍ പഠിച്ച രാഹുല്‍ ഗാന്ധി നിര്‍ണായകമായ പ്രഖ്യാപനത്തിന് ഇവരുടെ സഹായം തേടുകയായിരുന്നെന്നാണ് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പിക്കെറ്റിയുടെ ലോകപ്രശസ്തമായ പുസ്തകമാണ് 'ക്യാപിറ്റല്‍ ഇന്‍ ദ ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി'. വ്യാവസായിക വിപ്ലവത്തിന്‍റെ വരവോടെ സമ്പത്ത് ഒരു വിഭാഗം സമ്പന്നരിലേക്ക് മാത്രം കേന്ദ്രീകരിച്ചെന്നും ഇത് അസമത്വത്തിലേക്ക് വഴിതെളിച്ചെന്നും പിക്കെറ്റി പറയുന്നു. സമ്പന്നരെ വീണ്ടും സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുകയാണ് നരേന്ദ്രമോദി എന്നാരോപിക്കുന്ന രാഹുലിന്‍റെ ഇഷ്ടപുസ്തകങ്ങളിലൊന്നാണ് പിക്കെറ്റിയുടേത്. മോഡേണ്‍ മാര്‍ക്സ് എന്നാണ് പിക്കെറ്റി അറിയപ്പെടുന്നത്. 

സാമ്പത്തിക അസമത്വം, ദാരിദ്ര്യം, ആരോഗ്യം എന്നീ വിഷയങ്ങള്‍ ഇന്ത്യയുടെ പരിതസ്ഥിതിയുമായി കോര്‍ത്തിണക്കി ഡെറ്റണ്‍ രചിച്ച പുസ്തകവും ഏറെ പ്രശസ്തതമാണ്.  നൊബേല്‍ സമ്മാന ജേതാവ്  അമര്‍ത്യസെന്‍, ജീന്‍ ഡ്രെസ് എന്നിവരുടെ ഒപ്പവും ഡെറ്റണ്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.  യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള ദേശീയ ഉപദേശക സമിതിയിലും ജീന്‍ ഡ്രെസ് അംഗമായിരുന്നു.    

നിരവധി പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് മിനിമം വരുമാനമെന്ന ആശയത്തിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഇത്തരമൊരു ആശയത്തിലേക്കെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. വരുമാനം വര്‍ധിപ്പിച്ചും ചെലവ് ചുരുക്കിയും പദ്ധതിക്കാവശ്യമായ പണം കണ്ടെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

നിലവിലെ സബ്സിഡിയും ക്ഷേമ പദ്ധതികളും ഒഴിവാക്കിയാല്‍ മിനിമം വേതനമെന്ന ആശയം പ്രാവര്‍ത്തികമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ ഡേറ്റ അനലിറ്റിക്സ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തി പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തിയത്.  ദില്ലി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി പ്രകടന പത്രികയിലെ ഈ പ്രധാന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?