
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന് കർഷക പാർലമെന്‍റും കർഷക മാർച്ചും നടത്തും. കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസിന്‍റെ ഉദാരവൽക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും.
കർഷിക പ്രതിസന്ധി സംബന്ധിച്ച് കോൺഗ്രസിനോടുള്ള പത്ത് ചോദ്യങ്ങൾ സിപിഎം നേരത്തെ പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്രയിലെ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ളെ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സായ്നാഥ് തുടങ്ങിയവർ കർഷക പാർലമെന്‍റിൽ പങ്കെടുക്കും. തുടർന്ന് പുൽപ്പള്ളിയിൽ നടക്കുന്ന കർഷക മാർച്ചിൽ ആയിരക്കണക്കിന് കർഷകർ അണിനിരക്കും.
ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ് കോൺഗ്രസിനോടുള്ള ഇടതുമുന്നണിയുടെ പ്രധാന ചോദ്യം. എന്നാല്‍ കർഷകരുടെ പ്രശ്നങ്ങളിൽ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുചോദ്യം. മൊറട്ടോറിയം പോലുള്ള നടപടികളിലൂടെ കർഷകരെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്‍റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും കോൺഗ്രസ് നേതാക്കള്‍ പറയുന്നു.