കോട്ടയം സീറ്റിൽ അനിശ്ചിതത്വം തുടരുന്നു; വിട്ടുകൊടുക്കാതെ മാണിയും ജോസഫും

By Web TeamFirst Published Mar 10, 2019, 4:34 PM IST
Highlights

കെ എം മാണിയെ നേരിട്ടുകണ്ട് കോട്ടയം സീറ്റിൽ മല്‍സരിക്കാന്‍ പി ജെ ജോസഫ്  താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ജോസഫിന് സീറ്റ് അനുവദിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കെ എം മാണി അറിയിച്ചു.

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം നീളുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി തുടരുകയാണ്. സീറ്റിനുള്ള അവകാശവാദം പി ജെ ജോസഫ് ആവർത്തിച്ച് ഉന്നയിച്ചു. എന്നാൽ പി ജെ ജോസഫിന് സീറ്റ് നൽകുന്നതിൽ കെ എം മാണി വിയോജിപ്പ് അറിയിച്ചു.

കെ എം മാണിയെ നേരിട്ടുകണ്ട് കോട്ടയം സീറ്റിൽ മല്‍സരിക്കാന്‍ പി ജെ ജോസഫ്  താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ജോസഫിന് സീറ്റ് അനുവദിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കെ എം മാണി അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. എംഎൽഎമാരിൽ നിന്ന്  സമവായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കവും സ്റ്റിയറിംഗ് കമ്മിറ്റിയിൽ നടക്കുന്നുണ്ട്.

കേരളാ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നൽകാനാകൂ എന്ന കോൺഗ്രസിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് രാവിലെ സമ്മതിച്ചിരുന്നു. രണ്ടാം സീറ്റിനുള്ള അവകാശവാദത്തിൽ നിന്ന് പാർട്ടി പിൻമാറുന്ന തീരുമാനം സി എഫ് തോമസ് ആണ് മാധ്യമങ്ങളോട് പറഞ്ഞത്.

സ്ഥാനാർത്ഥിതീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

click me!