മിഠായി വിതരണവുമായി രാഹുൽ ഗാന്ധിക്കായി യുഡിഎഫിന്‍റ തെരഞ്ഞെടുപ്പ് പ്രചാരണം

By Web TeamFirst Published Apr 1, 2019, 10:38 AM IST
Highlights

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വം അവസാനിച്ചതോടെ യുഡിഎഫ് പ്രവർത്തകർ വീടുകളും കടകളും കയറി പ്രചാരണം തുടങ്ങി. മിഠായി വിതരണം ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്കായി പ്രവർത്തകർ വോട്ട് ചോദിക്കുന്നത്. 

വയനാട്: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ വയനാട്ടിലെ നിർജ്ജീവമായിക്കിടന്ന യുഡിഎഫ് സംവിധാനം സജീവമായി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വം അവസാനിച്ചതോടെ യുഡിഎഫ് പ്രവർത്തകർ വീടുകളും കടകളും കയറി പ്രചാരണം തുടങ്ങി. മിഠായി വിതരണം ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്കായി പ്രവർത്തകർ വോട്ട് ചോദിക്കുന്നത്. കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കായാണ് വോട്ട് ചോദിക്കുന്നത് എന്നതിൽ ഊന്നിയാണ് യുഡിഎഫ് പ്രവർത്തകരുടെ പ്രചാരണം.

വോട്ടർമാർക്ക് മിഠായി നൽകി രാഹുൽ ഗാന്ധിക്ക് വോട്ട് ചോദിക്കുന്ന യുഡിഎഫ് പ്രവർത്തകർ (ചിത്രം: മുബഷീർ)

വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് രാവിലെ ഏഴ് മണിക്കുതന്നെ പ്രവർത്തകർ വോട്ടർമാരെ കണ്ട് രാഹുൽ ഗാന്ധിക്കായി വോട്ടഭ്യർത്ഥിക്കാൻ തുടങ്ങിയത്. അഞ്ച് ലക്ഷത്തിന്‍റെ ഭൂരിപക്ഷം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നതെന്നാണ് പ്രവർത്തകരുടെ അവകാശവാദം. 

രാഹുൽ ഗാന്ധിയാണ് സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ചതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു. മൂന്ന് ദിവസത്തിനുള്ളില്‍ വീട് കയറിയിറങ്ങിയുള്ള ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകമ്മിറ്റികളും നിലവില്‍ വരുമെന്നായിരുന്നു നേതാക്കളുടെ വാക്ക്. ഇത് പാലിക്കാന്‍ പ്രവര്‍ത്തകര്‍ രാത്രി വൈകിയും പലയിടത്തും രൂപീകരണയോഗം ചേര്‍ന്നു. ഘടകകക്ഷികളിലെ പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജീവമാണ്.

പ്രചരണത്തില്‍ ഇടതുമുന്നണി മൂന്ന് ഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. ഇതിലൂടെ പിപി സുനീറിന് കിട്ടിയ ആധിപത്യം മറികടക്കുകയാണ് യുഡിഎഫിന്‍റെ അടുത്ത ലക്ഷ്യം. മൂന്ന് ദിവസത്തിനുള്ളിൽ ആദ്യഘട്ട പ്രചാരമ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം. അതേസമയം പാർലമെന്‍റ്, നിയമസഭാ മണ്ഡലം, ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കിയ പി പി സുനീർ മണ്ഡലപര്യടനം തുടരുകയാണ്.

click me!