GST Council : ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു, നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല

By Web TeamFirst Published Jun 29, 2022, 4:58 PM IST
Highlights

ചില ഉൽപ്പന്നങ്ങൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നേക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.

ചണ്ഡീഗഡ്: ചണ്ഡീഗഡിൽ ചേ‍ര്‍ന്ന 42-ാം ജിഎസ്ടി കൗണ്‍സിൽ യോഗം (GST Council Meeting) അവസാനിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതിൽ യോഗത്തിൽ തീരുമാനമായില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്കും  ചൂതാട്ട കേന്ദ്രങ്ങൾക്കും 28% നികുതി ചുമത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കും. ചില ഉൽപ്പന്നങ്ങൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നേക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.

ജിഎസ്.ടി വരുമാനത്തിൽ കുറവുള്ള സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം തുടരണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞു. ചില സംസ്ഥാനങ്ങൾ   നഷ്ട പരിഹാരം തുടരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനത്തെക്കുറിച്ച് ഇപ്പോൾ കൂടുതലായി ഒന്നും പറയാനില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഓൺലൈൻ ഗെയിം, ചൂതാട്ട കേന്ദ്രങ്ങൾക്കും , ലോട്ടറിക്കുമുള്ള നികുതി വിഷയത്തിൽ മന്ത്രിതല സമിതി വീണ്ടും പഠനം നടത്തുമെന്നും ജൂലൈ 15-ന് റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് തുടക്കത്തിൽ ജിഎസ്ടി കൗൺസിലിൻ്റെ അടുത്ത യോഗം ചേരും. ഇന്നത്തെ യോഗത്തിൽനാല് മന്ത്രിതല സമിതികൾ റിപ്പോർട്ടുകൾ സമർപ്പിച്ചെന്നും മന്ത്രി പറഞ്ഞു. 

നഷ്ടപരിഹാരം തുടരുമെന്ന പ്രതീക്ഷയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ 
ഛത്തീസ്ഗണ്ഡ്:  കൊവിഡ് മൂലമുണ്ടായ സാനപത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറിയിട്ടിയില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കുന്നത് കൂടി അവസാനിപ്പിക്കുന്നത് ഇരട്ടപ്രഹരമാകുമെന്നാണ് കേരളം സംസ്ഥാനങ്ങളുടെ നിലപാട്. പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്നലെ ചേർന്ന യോഗത്തില്‍ ഈ വിഷയം വിഷയം ഉന്നയിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കുന്നത് അഞ്ച് വർഷം കൂടി നീട്ടുകയോ സംസ്ഥാനത്തിന് പങ്കുവെക്കുന്ന നികുതി വരുമാനം ഉയർത്തുകയോ വേണമെന്നാണ് ആവശ്യം. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ‍ിലെ ധനമന്ത്രി പ്രേം ചന്ദും സംസ്ഥാനം വരുമാന നഷ്ടം നേരിടുന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ജിഎസ്ടിയിലൂടെയുളള നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്കു് 5 വർഷത്തേക്ക് ഏർപ്പെടുത്തിയ നഷ്ടപരിഹാരം ഈ മാസമാണ് അവസാനിക്കുന്നത്. നഷ്ടപരിഹാരം തുടര്‍ന്ന് നല്‍കാൻ കേന്ദ്രത്തിന് താല്‍പ്പര്യമില്ല എന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്കക്ക് കാരണം.  ഇന്നലെ യോഗത്തില്‍ നികുതി നിര്‍ദേശങ്ങളടങ്ങിയ വിവിധ മന്ത്രിതല സമിതികളുടെ റിപ്പോര്‍ട്ടുകള്‍ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. വെട്ടിപ്പ് തടയാന്‍ സ്വര്‍ണവും രത്നങ്ങളും ഉള്‍പ്പെടെയുള്ലവ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകുന്പോള്‍ ഇ വേ ബില്‍ വേണമെന്നതാണ് ഒരു നിര്‍ദേശം. 

രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണത്തിനായിരിക്കും ഇ വേ ബില്‍ ആവശ്യമായി വരിക. എങ്കിലും അടിസ്ഥാന നിരക്ക് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്നും നിര്‍ദേശമുണ്ട്. പാക്കറ്റ് തൈര്, ലസ്സി തേന്‍ അടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് കൂടി നികുതി ഏർപ്പെടുത്താമെന്ന നിര്‍ദേശവും അംഗീകരിക്കപ്പെട്ടവയിലുണ്ട്. എന്നാല്‍ ഇത് എന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

tags
click me!