Jobs in India : 71 ശതമാനം ഇന്ത്യക്കാരും നിലവിലുള്ള ജോലിയില്‍ തൃപ്തിയില്ലാത്തവര്‍

By Web TeamFirst Published Jan 20, 2022, 8:56 PM IST
Highlights

സർവേയിൽ പങ്കെടുത്ത 51 ശതമാനം പേർ തങ്ങളുടെ നിലവിലെ ജോലികൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും 67 ശതമാനം പേർ ശരിയായ ജോലിയാണോ തങ്ങൾ ചെയ്യുന്നതെന്നും ചിന്തിക്കുന്നുണ്ട്.

ദില്ലി: രാജ്യത്തെ തൊഴിൽ ശക്തിയിൽ ബഹുഭൂരിപക്ഷവും ഇപ്പോഴത്തെ ജോലിയിൽ അസംതൃപ്തരെന്ന് റിപ്പോർട്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് 2021 ഒക്ടോബർ, നവംബർ മാസങ്ങളിൽ 1219 തൊഴിലുടമകൾക്കും 1511 ജീവനക്കാർക്കുമിടയിൽ വലുവോക്സ് നടത്തിയ സർവേയെ അടിസ്ഥാനമാക്കി ഇൻഡീഡ് ഇന്ത്യ ഹയറിംഗ് ട്രാക്കർ HY2 - 2021 പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.

സർവേയിൽ പങ്കെടുത്ത 51 ശതമാനം പേർ തങ്ങളുടെ നിലവിലെ ജോലികൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും 67 ശതമാനം പേർ ശരിയായ ജോലിയാണോ തങ്ങൾ ചെയ്യുന്നതെന്നും ചിന്തിക്കുന്നുണ്ട്. 61 ശതമാനം പേർ തങ്ങളുടെ ജീവിതത്തിലെ മുൻഗണനകൾ പരിഗണിച്ചുകൊണ്ട് ജോലിക്ക് മുൻഗണന നൽകാൻ ആലോചിക്കുന്നതായാണ് പ്രതികരിച്ചത്. 10 ജീവനക്കാരിൽ മൂന്ന് പേരും നിലവിലെ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്ത്രീ ജീവനക്കാരേക്കാൾ (19 ശതമാനം) പുരുഷ ജീവനക്കാരിൽ (31 ശതമാനം) നിലവിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടുന്ന കാര്യം കൂടുതലായി ചിന്തിക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സർവേയിൽ പങ്കെടുത്ത 68 ശതമാനം ജീവനക്കാരും തൊഴിൽ സംതൃപ്തി കൂടുതലോ അല്ലെങ്കിൽ 'ഏറ്റവും പ്രധാനപ്പെട്ട' ഘടകമായാണ് കണക്കാക്കുന്നത്. 62 ശതമാനം പേർക്ക് ശമ്പളവും ജോലി സംതൃപ്തിയും ഒരേ പോലെ പ്രധാനപ്പെട്ടതാണ്.

49 ശതമാനം ജീവനക്കാരും ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യുന്നവരാണ്. അവരിൽ 51 ശതമാനം പേരും ദിവസത്തിൽ 6 മുതൽ 8 മണിക്കൂർ വരെ ജോലി ചെയ്യുന്നു. കൊവിഡ് കാലത്ത് വർക് ഫ്രം ഹോം രീതിയിലേക്ക് മാറിയവരിൽ പകുതിയിലധികം പുരുഷ ജീവനക്കാരും (57 ശതമാനം) കോവിഡ് കാലത്ത് ഒരു ദിവസം 6 മുതൽ 8 മണിക്കൂർ വരെജോലി ചെയ്തു. എന്നാൽ 15 ശതമാനം പുരുഷന്മാർ കൊവിഡിന് മുൻപത്തെ ജോലി സമയത്തേക്കാൾ കുറച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്ന സമയം. ആറ് മുതൽ എട്ട് മണിക്കൂർ വരെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൊവിഡിന് മുൻപത്തെ 41 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഉയർന്നിട്ടുണ്ട്.

click me!