നിലവിൽ 4,000-ത്തിലധികം ആളുകൾ ഇന്ത്യയിൽ റോൾസ്-റോയ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2,800 എഞ്ചിനീയർമാർ ആഗോള പ്രോഗ്രാമുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

ദില്ലി പ്രതിരോധം, വ്യോമയാനം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ ഭാവി പദ്ധതികൾക്കായി ഇന്ത്യയിലെ പ്രവർത്തനം വലിയ തോതിൽ വികസിപ്പിക്കുമെന്ന് റോൾസ്-റോയ്സ്. രാജ്യത്തിന്റെ സുരക്ഷ, ഊർജ്ജ സ്വയംപര്യാപ്തത, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ചേർന്ന് ഇന്ത്യയെ കമ്പനിയുടെ ഒരു പ്രധാന തന്ത്രപ്രധാന വിപണിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ പദ്ധതികൾ വിജയിച്ചാൽ ഏകദേശം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. കൂടാതെ, രാജ്യത്തുനിന്നുള്ള പ്രാദേശിക സംഭരണം പത്തിരട്ടിയായി വർധിക്കുകയും ചെയ്യും.

Add Asianetnews as a Preferred SourcegooglePreferred

പുതിയ തലമുറ യുദ്ധവിമാന എഞ്ചിൻ സംയുക്തമായി വികസിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി പദ്ധതികളാണ് കമ്പനി പരിഗണിക്കുന്നത്. ഇന്ത്യൻ കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവർക്കായി എഞ്ചിനുകൾ പ്രാദേശികമായി നിർമ്മിക്കാനും കമ്പനി പങ്കാളിത്തം തേടുന്നുണ്ട്. രാജ്യത്തെ പ്രധാന വ്യവസായങ്ങൾക്ക് ഊർജ്ജ സഹായം നൽകുന്നതും ഇതിൽ ഉൾപ്പെടും. ഈ പദ്ധതികൾ വരുന്നതോടെ റോൾസ്-റോയ്സിനെയും പങ്കാളികളെയും പിന്തുണയ്ക്കുന്ന ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികമാകും. പ്രാദേശികമായി സാധനങ്ങൾ വാങ്ങുന്നത് വർധിപ്പിക്കുന്നത് രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യ-യുകെ വിഷൻ 2035 റോഡ്മാപ്പിന്റെ ഭാഗമായി, 120 kN ക്ലാസ് യുദ്ധവിമാന എഞ്ചിൻ കോർ സംയുക്തമായി വികസിപ്പിക്കാൻ റോൾസ്-റോയ്സും യുകെ സർക്കാരും വാഗ്ദാനം നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പൂർണ്ണ സാങ്കേതികവിദ്യ കൈമാറ്റവും ബൗദ്ധിക സ്വത്തവകാശവും നൽകുന്നതാണ് ഈ നിർദ്ദേശം. ഇതിനായി പ്രത്യേക ഡിസൈൻ, നിർമ്മാണ കേന്ദ്രങ്ങളും സ്ഥാപിക്കും.

നിലവിൽ 4,000-ത്തിലധികം ആളുകൾ ഇന്ത്യയിൽ റോൾസ്-റോയ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2,800 എഞ്ചിനീയർമാർ ആഗോള പ്രോഗ്രാമുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജാഗ്വാർ വിമാനങ്ങൾ, ഹോക്ക് ട്രെയ്നറുകൾ, അർജുൻ മെയിൻ ബാറ്റിൽ ടാങ്കുകൾ എന്നിവയുൾപ്പെടെ 1,400-ൽ അധികം റോൾസ്-റോയ്സ് എഞ്ചിനുകളാണ് ഇന്ത്യൻ പ്രതിരോധ സേന ഉപയോഗിക്കുന്നത്. എച്ച്എഎൽ, ഫോഴ്‌സ് മോട്ടോഴ്‌സ് എന്നിവയുമായി കമ്പനിക്ക് സംയുക്ത സംരംഭങ്ങളുണ്ട്. കൂടാതെ 100-ൽ അധികം പ്രാദേശിക സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നുമുണ്ട്. അടുത്തിടെ, കമ്പനി ബെംഗളൂരുവിൽ വിപുലീകരിച്ച ഗ്ലോബൽ കേപ്പബിലിറ്റി ആൻഡ് ഇന്നൊവേഷൻ സെന്റർ ഉദ്ഘാടനം ചെയ്തിരുന്നു. ഡിജിറ്റൽ, എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനുള്ള കമ്പനിയുടെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഇത്.