
സിംഗപ്പൂർ: അടുത്ത പത്ത് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിലധികം നിക്ഷേപിക്കുമെന്ന് വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ള അദാനി "ഗെയിം-ചേഞ്ചിംഗ്" പദ്ധതികൾ പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ നടന്ന ഫോർബ്സ് ഗ്ലോബൽ സിഇഒ കോൺഫറൻസിൽ ആണ് ഗൗതം അദാനി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.
Read Also: സമ്പന്നരാകാൻ മത്സരിച്ച് ചേട്ടനും അനിയനും; ഗൗതം അദാനിക്ക് പിറകെ സമ്പന്ന പട്ടികയിൽ സഹോദരനും
ഊർജ്ജ ഉത്പാദന ശേഷി വർദ്ധിപ്പിക്കുമെന്നും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി. 100 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതിൽ നിന്നും 70 ശതമാനവും ഊർജ ഉത്‌പാദത്തിനായും അടിസ്ഥാന സൗകര്യവികസനത്തിനുമായി നീക്കിവച്ചിട്ടുണ്ട് എന്ന് അദാനി പറയുന്നു. സോളാർ പാനലുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി 3 ജിഗാ ഫാക്ടറികൾ ഉടനെ നിർമ്മിക്കുമെന്നും ഗൗതം അദാനി അറിയിച്ചു.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഗ്രീൻ എനർജി, സിമന്റ്, ഡാറ്റാ സെന്ററുകൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന അദാനിയുടെ വ്യവസായം കൂടുതൽ വളർച്ച നേടുകയാണ്. 1988-ൽ വ്യവസായ രംഗത്തേക്ക് കടന്ന ഗൗതം അദാനി ജെഫ് ബെസോസ്, ബെർണാഡ് അർനോൾട്ട്, ബിൽ ഗേറ്റ്സ് എന്നിവരെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായിരുന്നു. 143 ബില്യൺ ഡോളർ ആണ് അദാനിയുടെ ആസ്തി. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 260 ബില്യൺ ഡോളറാണ്.
Read Also: പഠിത്തം അവസാനിപ്പിച്ച് സ്റ്റാർട്ടപ്പിലേക്ക്; 1,000 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ഈ കൗമാരക്കാർ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗൗതം അദാനിയുടെ സമ്പത്ത് 15.4 മടങ്ങ് ആണ് വർദ്ധിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ അദാനി പുതിയ നിക്ഷേപങ്ങളിലൂടെ ആസ്തി വർധിപ്പിക്കാനുള്ള പുതിയ പദ്ധതിയിലാണ്. ഗ്രീൻ എനർജിയും അദാനിയുടെ വരുംകാല പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.