നിക്ഷേപകരെ തിരിച്ചുപിടിക്കാനാകാതെ അദാനി ഗ്രൂപ്പ്; നഷ്ടം 5.38 ലക്ഷം കോടി

By Web TeamFirst Published Jan 30, 2023, 1:51 PM IST
Highlights

മൂന്ന് ദിവസത്തിനുള്ളിൽ അദാനി ഗ്രൂപ്പ് ഓഹരികളുടെ നഷ്ടം  5.38 ലക്ഷം കോടി രൂപ. ഹിൻഡൻബർഗിന്റെ തട്ടിപ്പ് ആരോപണങ്ങളെ തള്ളിപ്പറഞ്ഞതിനെത്തുടർന്ന് വിപണിയിൽ തിരിച്ചു വരവ് നടത്തിയെങ്കിലും വീണ്ടും ഓഹരികൾ ഇടിയുകയാണ് 
 

ദില്ലി: യു എസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചുമായുള്ള പോരാട്ടം രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇന്നും കുത്തനെ ഇടിഞ്ഞു. ഇതോടെ കമ്പനികളുടെ ഓഹരി വിപണി നഷ്ടം മൂന്ന് ദിവസത്തിനുള്ളിൽ 66 ബില്യൺ ഡോളറായി. ഹിൻഡൻബർഗ് റിപ്പോട്ട് തള്ളി പറഞ്ഞ്‌കൊണ്ട് അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ ചില ഓഹരികൾ ഉയർന്നെങ്കിലും വീണ്ടും ഇടിയുകയാണ്. 

അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡും 20 ശതമാനം വരെ വീണ്ടും ഇടിഞ്ഞു. ശതകോടീശ്വരനായ ഗൗതം അദാനിയുടെ മുൻനിരയായ കമ്പനികളായ അദാനി എന്റർപ്രൈസസ് ലിമിറ്റഡും അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും ഹിൻഡൻബർഗിന്റെ തട്ടിപ്പ് ആരോപണങ്ങളെ തള്ളിപ്പറഞ്ഞതിനെത്തുടർന്ന് വിപണിയിൽ മുന്നേറി. 20000  കോടി രൂപ സമാഹരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ  ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. 

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരെ വന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ തട്ടിപ്പ് ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. റിപ്പോർട്ട് അദാനി ഗ്രൂപ്പിന് എതിരെ മാത്രമല്ല ഇന്ത്യയ്ക്ക് എതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ ഓഹരി വിപണിയിൽ കനത്ത ഇടിവാണ് അദാനി ഗ്രൂപ്പ് ഓഹരികൾ നേരിട്ടത്.  

ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ് എന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 88  ചോദ്യങ്ങളാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലുള്ളത്. ഇതിൽ 65 ചോദ്യങ്ങളോട് മാത്രമാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടുള്ളത്.

click me!