Akshaya Tritiya 2022 : നാളെ അക്ഷയ തൃതീയ; രണ്ട് വർഷത്തെ ക്ഷീണം മാറ്റാൻ കച്ചകെട്ടി സ്വർണ വിപണി

By Aavani P KFirst Published May 2, 2022, 6:49 PM IST
Highlights

റെക്കോർഡ് ഇടിവിലാണ് സ്വർണവില. പത്തു ദിവസത്തിനുള്ളിൽ 1000 രൂപയുടെ കുറവാണ് സംഭവിച്ചത്.
 

നാളെ അക്ഷയ തൃതീയ (Akshaya Tritiya). സ്വർണം (Gold) വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. 2020, 2021 വർഷങ്ങളിൽ കൊവിഡ് 19 പകർച്ചവ്യാധി തീർത്ത നിയന്ത്രണങ്ങൾ അക്ഷയതൃതീയ വിപണിയെ ശ്വാസംമുട്ടിച്ചിരുന്നു. ഓൺലൈൻ വ്യാപാരങ്ങളാണ് ഈ വർഷങ്ങളിൽ നടന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി അതിൽ നിന്നുള്ള ഒരു തിരിച്ചു വരവിനാണ് ഇപ്പോൾ വിപണി ഒരുങ്ങുന്നത്. 

വലിയ പ്രതീക്ഷയാണ് ഈ ഒറ്റ നാളിലെ വ്യാപാരത്തിൽ കച്ചവടക്കാർക്കുള്ളത്. ഓൺലൈൻ വ്യാപാരത്തിൽ നിന്നും മാറി വീണ്ടും വിപണി സജീവമാകുമ്പോൾ അക്ഷയ തൃതീയയെ വളരെ പ്രതീക്ഷയോടുകൂടിയാണ് വരവേൽക്കുന്നതെന്ന് കോഴിക്കോട് കൊടുവള്ളിയിലെ കെജിഎം ഗോൾഡ് ജ്വല്ലറി ഉടമ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം സാധാരണ നിലയിലേക്ക് വിപണി എത്തുമ്പോൾ അക്ഷയ തൃതീയ വ്യാപാരം 2019 നേക്കാൾ ഗംഭീരമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ‌കൂർ ബുക്കിങ് നൽകുന്ന സൂചനയും ഇതുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്വർണവിലയിൽ (Gold price) കുറവുണ്ടായത് സ്വര്‍ണ വ്യാപാരികള്‍ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്. 'ആഭരണങ്ങളോ അല്ലെങ്കിൽ സ്വർണ നാണയങ്ങളോ ആണ് കൂടുതലായും അക്ഷയ തൃതീയ നാളിൽ ഉപഭോക്താക്കൾ ആവശ്യപ്പെടാറുള്ളത്' എന്ന് തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറി മാനേജർ ഷാനവാസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ദേവീദേവന്മാരുടെ ലോക്കറ്റുകൾ, നാണയങ്ങൾ എന്നിവയോടാണ് ഈ ദിനത്തിൽ ഏറെ പ്രിയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് 19 പ്രതിസന്ധികളെ തുടർന്ന് 2020 ലും 2021 ലും  അക്ഷയതൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും ഓൺലൈൻ വ്യാപാരം നടന്നിരുന്നു. അതിനു മുൻപ് 2019 ൽ 10 ലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ 12,000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത്. കൊവിഡ് 19 നെ തുടർന്നുണ്ടായ നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടായതോടുകൂടി ഇത്തവണ സ്വർണ മേഖല കൂടുതൽ ഉണർവോടെയാണ് പ്രവർത്തിക്കുന്നത്. സാധാരണ വില്‍പ്പനയുടെ അഞ്ച് മടങ്ങ്  വില്‍പ്പന അക്ഷയ തൃതീയ ദിനത്തിൽ നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 

സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. ഏതാണ്ട് 500 കോടി രൂപയുടെ മൂല്യം വരുമിത്. സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും കൂടാതെയാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ഏതാണ്ട് 600 മുതല്‍ 700 കിലോ വില്‍പ്പന നടക്കുന്ന സ്ഥാനത്താണിത്. അതായത് 225 കോടി മുതല്‍ 250 കോടി രൂപ വരെ മൂല്യം വരുന്ന വമ്പിച്ച വിൽപ്പനയാണ് അക്ഷയ തൃതീയ എന്ന ഒറ്റ ദിവസം നടക്കാറുള്ളത്
 

click me!