
ടെക്നോളജി രംഗത്ത് ആഗോള ഭീമൻ കമ്പനിയാണ് ആൽഫബെറ്റ് ഇൻകോർപറേറ്റഡ്. ഇതിന് കീഴിലാണ് ഗൂഗിൾ എന്ന വലിയ പ്രസ്ഥാനം നിലകൊള്ളുന്നത്. ഇന്ന് തങ്ങളുടെ മുഴുവൻ ജീവനക്കാരെയും അമ്പരപ്പിച്ച് കൊണ്ട് കമ്പനി ഒരു വലിയ പ്രഖ്യാപനം നടത്തി. കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും 1600 ഡോളർ വീതം ബോണസ് എന്നതായിരുന്നു അത്. അമേരിക്കയിലെ ജീവനക്കാർക്ക് 1600 ഡോളർ ബോണസ് കിട്ടുമ്പോൾ ഇന്ത്യയിലെ ജീവനക്കാർക്ക് ഇതിന് തുല്യമായ 1.2 ലക്ഷം രൂപയാവും കിട്ടുക. ഓരോ രാജ്യത്തും നിലവിലുള്ള കറൻസിയുടെ മൂല്യത്തിന് തുല്യമായ തുകയാണ് ബോണസായി കിട്ടുക.
ഈയടുത്താണ് വർക് ഫ്രം ഹോം ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചത്. കൊവിഡ് ദുരിതത്തിനിടയിൽ ജീവനക്കാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. ജീവനക്കാരുടെ ക്ഷേമത്തിനായി ചെലവാക്കുന്ന തുകയിൽ കുറവുണ്ടെന്ന് മാർച്ചിൽ പുറത്തുവന്ന റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന് ശേഷം 500 ഡോളർ ക്യാഷ് ബോണസടക്കം നിരവധി
ആനുകൂല്യങ്ങൾ കമ്പനി നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനഭീതിയെ തുടർന്ന് തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് ഉടനെ തിരിച്ചുവിളിക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചിരുന്നു. ജനുവരി 10 ഓടെ ജീവനക്കാരെ തിരികെ വിളിക്കാനുള്ള ആലോചനകളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചിരിക്കുന്നത്.