ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ

Published : Apr 28, 2026, 05:39 PM IST
aluminium can

Synopsis

രാജ്യത്ത് അലുമിനിയം ക്യാനുകളുടെ ലഭ്യതയിലുണ്ടായ കുറവ് ബിയര്‍, ശീതളപാനീയ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അലുമിനിയം വിലവര്‍ധനയും ഇറക്കുമതി തടസങ്ങളും മൂലം ഏകദേശം 11,500 കോടി രൂപയുടെ ബിസിനസ് നഷ്ടം പ്രതീക്ഷിക്കുന്ന ഈ സാഹചര്യം പ്രമുഖ ബ്രാന്‍ഡുകളുടെ ലഭ്യതയെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ ബിയര്‍- ശീതളപാനീയ വിപണി കനത്ത പ്രതിസന്ധിയിലേക്ക്. അലുമിനിയം ക്യാനുകളുടെ ലഭ്യതയിലുണ്ടായ വന്‍ കുറവ് വഴി ഏകദേശം 11,500 കോടി രൂപയുടെ ബിസിനസ് തടസപ്പെടാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിപണിയില്‍ ഏകദേശം 12 മുതല്‍ 13 കോടി വരെ അലുമിനിയം ക്യാനുകളുടെ കുറവാണ് നിലവിലുള്ളത്. ബോള്‍, കാന്‍പാക്ക് തുടങ്ങിയ പ്രമുഖ ക്യാന്‍ നിര്‍മ്മാതാക്കളുടെ ഉല്‍പ്പാദനം സാധാരണ നിലയേക്കാള്‍ 10- 20 ശതമാനമായി കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അലുമിനിയം വില ടണ്ണിന് 3,600 ഡോളറായി (ഏകദേശം 50% വര്‍ധന) ഉയര്‍ന്നതോടെ ഇറക്കുമതി ചെലവ് കുത്തനെ കൂടിയതാണ് നിര്‍മ്മാതാക്കളെ വലയ്ക്കുന്നത്.

ലഭ്യതക്കുറവ് വിപണികളില്‍ ദൃശ്യം

മെട്രോ നഗരങ്ങളിലെ ബാറുകളിലും റീട്ടെയില്‍ ഷോപ്പുകളിലും ഇപ്പോള്‍ തന്നെ ഇതിന്റെ ആഘാതം കണ്ടുതുടങ്ങിയിട്ടുണ്ട്.

പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം: ഡയറ്റ് കോക്ക്, മോണ്‍സ്റ്റര്‍ എനര്‍ജി സീറോ അള്‍ട്രാ തുടങ്ങിയ പാനീയങ്ങള്‍ പലയിടത്തും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഇവ ക്യാനുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്.

മെട്രോകളില്‍ കാലിയായ ഷെല്‍ഫുകള്‍: മുംബൈ, ബെംഗളൂരു, പുണെ തുടങ്ങിയ നഗരങ്ങളില്‍ ക്യാന്‍ പാനീയങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു.

ബിയര്‍ വിപണിക്ക് കനത്ത ആഘാതം

ഇന്ത്യയിലെ 51,000 കോടി രൂപയുടെ ബിയര്‍ വിപണിയുടെ 60-70 ശതമാനവും ആശ്രയിക്കുന്നത് ക്യാനുകളെയാണ്. കിങ്ഫിഷര്‍, ബഡ്വൈസര്‍, ട്യൂബര്‍ഗ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം വരും ആഴ്ചകളില്‍ വലിയ സ്റ്റോക്ക് കുറവ് നേരിട്ടേക്കാം. കുപ്പികളെ അപേക്ഷിച്ച് കൊണ്ടുപോകാനുള്ള എളുപ്പവും വിതരണക്കാര്‍ക്കുള്ള മെച്ചപ്പെട്ട ലാഭവും കാരണം വിപണി ക്യാനുകളിലേക്ക് മാറിയിരുന്നു. എന്നാല്‍ നിലവിലെ ക്ഷാമം ഈ മേഖലയെ തളര്‍ത്തുകയാണ്.

പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍

അലുമിനിയത്തിന്റെ ഉയര്‍ന്ന വിലയ്ക്ക് പുറമെ, ഇറക്കുമതിയിലെ തടസങ്ങളും കര്‍ശനമായ നിയന്ത്രണങ്ങളും വിതരണ ശൃംഖലയെ ബാധിച്ചു. നിലവില്‍ കടകളില്‍ ലഭ്യമായ സ്റ്റോക്ക് ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ഉല്‍പ്പാദിപ്പിച്ചവയാണ്. ഇവ തീരുന്നതോടെ വരും മാസങ്ങളില്‍ പ്രതിസന്ധി ഇരട്ടിയാകും. 500 എംഎല്‍ ക്യാനുകള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ കുറവ് മൂലം ചെറിയ അളവിലുള്ള ക്യാനുകളുടെ (ഡയറ്റ് കോക്ക് തുടങ്ങിയവ) ഉല്‍പ്പാദനം കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചൈന, വിയറ്റ്‌നാം, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്ന് അടിയന്തരമായി ക്യാനുകള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുന്‍കൂര്‍ പണം നല്‍കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. വേനല്‍ക്കാലം പാരമ്യത്തിലെത്തുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി പാനീയ വിപണിയെ കൂടുതല്‍ വിയര്‍പ്പിക്കും.

PREV
Read more Articles on
click me!

Recommended Stories

കൂനിന്‍മേല്‍ കുരുവായി യുദ്ധത്തിന് പുറമേ പൊള്ളുന്ന വെയിലും; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം
ന്യൂസിലന്‍ഡിലെ വൈന്‍ ഇന്ത്യയിലേക്ക്; നികുതിയിളവോടെ വൈന്‍ ഇനി അതിര്‍ത്തി കടക്കും