എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍

Published : Dec 22, 2025, 07:54 PM IST
lay offs

Synopsis

പ്രമുഖ കമ്പനികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവരെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എഐയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിക്കുമ്പോള്‍, തൊഴില്‍ വിപണിയില്‍ ആശങ്കയേറുന്നു. 2025-ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ മാത്രം ഐടി മേഖലയില്‍ 50,000-ത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ കമ്പനികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവരെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എഐയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്.

ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്മസ് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ 54,883 പേരെയാണ് വിവിധ കമ്പനികള്‍ പിരിച്ചുവിട്ടത്. ഇതിന് പ്രധാന കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത് എഐയുടെ കടന്നുവരവാണ്.

മാറ്റത്തിന്റെ പാതയില്‍ വമ്പന്‍ കമ്പനികള്‍

മിക്ക കമ്പനികളും തങ്ങളുടെ ചിലവ് കുറയ്ക്കാനും വേഗത വര്‍ദ്ധിപ്പിക്കാനും എഐ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു. അമേരിക്കയിലെ 11.7% ജോലികള്‍ ചെയ്യാന്‍ നിലവില്‍ എഐക്ക് സാധിക്കുമെന്നാണ് എംഐടി നടത്തിയ പഠനം പറയുന്നത്. ഇതുവഴി കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ സാധിക്കും.

കമ്പനികളിലെ മാറ്റങ്ങള്‍ ഇങ്ങനെ:

ആമസോണ്‍: ഈ വര്‍ഷം ഏകദേശം 14,000 ജീവനക്കാരെയാണ് ആമസോണ്‍ ഒഴിവാക്കിയത്. കമ്പനിയുടെ ഘടന ലഘൂകരിക്കാനും വേഗത കൂട്ടാനുമാണ് ഈ മാറ്റമെന്ന് അധികൃതര്‍ പറയുന്നു. ഇന്റര്‍നെറ്റിന് ശേഷം ലോകത്തെ മാറ്റിമറിക്കുന്ന വിപ്ലവമാണ് എഐ എന്ന് ആമസോണ്‍ വക്താക്കള്‍ വ്യക്തമാക്കുന്നു.

മൈക്രോസോഫ്റ്റ്: 15,000 പേരെയാണ് മൈക്രോസോഫ്റ്റ് ഈ വര്‍ഷം പിരിച്ചുവിട്ടത്. ഇനി മുതല്‍ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നത് അവര്‍ എത്രത്തോളം എഐ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ജോലിയില്‍ എഐ ഉപയോഗിക്കുന്നത് ഇനി ഒരു 'ഓപ്ഷന്‍' അല്ല, മറിച്ച് നിര്‍ബന്ധമാണെന്നാണ് കമ്പനിയുടെ നിലപാട്.

സെയില്‍സ് ഫോഴ്‌സ്: തങ്ങളുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിലെ 4,000 പേരെയാണ് കമ്പനി ഒഴിവാക്കിയത്. നിലവില്‍ കമ്പനിയുടെ പകുതിയോളം ജോലികള്‍ എഐ തനിയെ ചെയ്യുന്നുണ്ടെന്ന് സിഇഒ മാര്‍ക്ക് ബെനിയോഫ് പറഞ്ഞു.

ഐബിഎം: ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിലെ നൂറുകണക്കിന് ജോലികള്‍ ഇപ്പോള്‍ എഐ ചാറ്റ്‌ബോട്ടുകളാണ് ചെയ്യുന്നത്. ക്രിയേറ്റീവ് ആയ ജോലികള്‍ക്കും എഞ്ചിനീയറിംഗിനും മാത്രമായിരിക്കും ഇനി പ്രാധാന്യമെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ വ്യക്തമാക്കി.

ആശങ്ക വേണ്ടെന്ന് ഒരു വിഭാഗം

അതേസമയം, എല്ലാ പിരിച്ചുവിടലുകള്‍ക്കും കാരണം എഐ മാത്രമല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. കൊവിഡ് കാലത്ത് അമിതമായി ജീവനക്കാരെ എടുത്തതും സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളുമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ കരുതുന്നു. പിരിച്ചുവിടലുകള്‍ക്ക് ഒരു മറയായി എഐയെ ഉപയോഗിക്കുകയാണോ എന്ന സംശയവും ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
സമാഹരിച്ചത് ഒന്നര കോടിയുടെ നിക്ഷേപം; വേറിട്ട വഴിയിലൂടെ മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് 'ഒപ്പം'