
ദില്ലി: സ്വർണാഭരണങ്ങളുടെയും സ്വർണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗ് ചട്ടങ്ങളിൽ മാറ്റം. 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഭേദഗതി പുറപ്പെടുവിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചു . ഈ ഭേദഗതിയിലൂടെ 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗും നിർബന്ധമാക്കി.
ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 പുതിയ ജില്ലകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിംഗ് ഉത്തരവിന്റെ പരിധിയിൽ വരും. നേരത്തെ 256 ജില്ലകളിൽ മാത്രമാണ് ഹാൾമാർക്കിങ് നിർബന്ധമാക്കിയിരുന്നത്. പുതുതായി 32 ജില്ലകളെ കൂടി ഈ പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഹാൾമാർക്കിങ് നിർബന്ധമാക്കിയ ആകെ ജില്ലകളുടെ എണ്ണം 288 ആയി ഉയരും.
വാങ്ങുന്ന ആഭരണങ്ങളിൽ എച്ച് യു ഐ ഡി ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി ബിഐഎസ് അറിയിച്ചു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കെയർ (BIS CARE) ആപ്പ് ഉപയോഗിച്ച് എച്ച് യു ഐ ഡിയുടെ ആധികാരികത പരിശോധിക്കാവുന്നതാണ്. സംശയമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ആഭരണങ്ങൾ ഏതെങ്കിലും ബിഐഎസ് അംഗീകൃത അസ്സെസിങ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിൽ പരിശോധിക്കാം.