'ആറ്‌ മാസം സമയം നൽകൂ' തെറ്റുകൾ തിരുത്തി മുന്നോട്ടെന്ന് ബൈജു രവീന്ദ്രൻ

By Web TeamFirst Published Jan 20, 2023, 12:53 PM IST
Highlights

'ബൈജൂസ്‌ ബുദ്ധിമുട്ടിലാണെന്ന് ലോകം കരുതട്ടെ എന്നാൽ ഞങ്ങൾക്ക് ഒരു ആറ്‌ മാസം സമയം നൽകൂ', വരുന്ന ആറ്‌ വർഷം വളർച്ചയുടേതായിരിക്കും ബൈജു രവീന്ദ്രൻ
 

ദാവോസ്: തെറ്റുകൾ പറ്റിയിട്ടുണ്ട്.ആ തെറ്റുകൾ തിരുത്താൻ ശക്തമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന്  ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ. ഞങ്ങൾക്ക് ആറ്‌ മാസം സമയം നൽകൂ, ബൈജൂസ്‌ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ ബൈജു രവീന്ദ്രൻ പറഞ്ഞു. 

ബൈജൂസിനെ സംബന്ധിച്ച് കഴിഞ്ഞ ആറ് മാസം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും അക്കൗണ്ടിംഗ് നിയന്ത്രണങ്ങളെയും വിൽപ്പന തന്ത്രങ്ങളെയും കുറിച്ച് ഉയർന്നുവരുന്ന വിമർശനങ്ങൾക്കിടയിൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബൈജൂസിന്റെ അടുത്ത ആറ് വർഷം മികച്ചതായിരിക്കുമെന്ന് ബൈജു രവീന്ദ്രൻ വ്യക്തമാക്കി.  അടുത്ത പാദത്തിൽ ബൈജൂസ് ലാഭകരമാകുമെന്നും അടുത്ത സാമ്പത്തിക വർഷത്തോടെ ഏകീകൃത തലത്തിൽ ലാഭം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഏറ്റവും മോശമായ സമയം അവസാനിച്ചു എന്നും ഇനി നെറ്റ്റങ്ങളുടെ പാതയിലേക്ക് കമ്പനിയെ നയിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.

അക്കൗണ്ടിംഗ് ക്രമക്കേടുകൾ, കോഴ്‌സുകളുടെ തെറ്റായ വിൽപ്പന, കൂട്ട പിരിച്ചുവിടലുകൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ എഡ്‌ടെക് ഭീമൻ വിമർശനത്തിന് വിധേയമായതോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് കഴിഞ്ഞ വർഷം മുതൽ വിവാദങ്ങളിൽ നിറഞ്ഞു നിന്നു. 
 
ബൈജൂസിന്റെ വില്പനയിൽ നിരവധി പരാതികളായിരുന്നു ഉയർന്നു വന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെട്ടിരുന്നു. ഇതേ തുടർന്ന് വില്പന തന്ത്രം മാറ്റുന്നതായി കമ്പനി അറിയിച്ചിരുന്നു. ബൈജൂസിന്റെ സെയിൽസ് ടീം ഇനി വീടുകളിലെത്തി കോഴ്‌സുകൾ വില്പന നടത്തില്ല. 25000 രൂപയിൽ കുറവ് വരുമാനമുള്ള വീടുകളിൽ കച്ചവടം നടത്തില്ല എന്നും അറിയിച്ചിരുന്നു. 
 

click me!