കൊവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്രസർക്കാരിന് തത്കാലം ചെലവ് ജിഡിപിയുടെ 1.6 ശതമാനം മാത്രം

By Web TeamFirst Published May 18, 2020, 3:53 PM IST
Highlights

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഞ്ച് ദിവസങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലൂടെ വിവിധ നയപരിപാടിയകളും നിയമഭേദഗതികളും അടക്കം പ്രഖ്യാപിച്ചിരുന്നു

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ജിഡിപിയുടെ പത്ത് ശതമാനമാണെന്നായിരുന്നു അവകാശവാദം. എന്നാൽ തത്കാലം കേന്ദ്രത്തിന് ചെലവാകുന്ന പണം ജിഡിപിയുടെ 1.6 ശതമാനം മാത്രമേ വരൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഞ്ച് ദിവസങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലൂടെ വിവിധ നയപരിപാടിയകളും നിയമഭേദഗതികളും അടക്കം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ പദ്ധതിക്കും, തൊഴിലുറപ്പിനുമുള്ള വിഹിതം ഉയർത്തിയത് മാത്രമാണ് അധികബാധ്യത. 

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ജിഡിപിയുടെ പത്ത് ശതമാനം ചെലവഴിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 20.97 ലക്ഷം കോടി രൂപയുടെ കണക്കാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചത്. എന്നാല്‍  ഇതിലധികവും വായ്പയായി നല്‍കാനാണ് നിര്‍ദ്ദേശം. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കടക്കം വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

നേരിട്ട് പണം നല്‍കുന്നത് ഗരീബ് കല്യാണ്‍ പദ്ധതിയിലേക്ക് മാത്രമായി ഒതുങ്ങി.  3.22 ലക്ഷം കോടി രൂപ മാത്രമേ സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരുന്നുള്ളൂ. അത് ജിഡിപിയുടെ 1.6 ശതമാനമേ  വരൂ. ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ല. കൊവിഡിലൂടെ  സമ്പദ് വ്യവസ്ഥയില്‍  12.5 ശതമാനത്തിന്‍റെ ഇടിവുണ്ടായെന്നാണ് കണക്ക്.  ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ പത്ത് ശതമാനം തുക ചെലവിട്ടുള്ള ഉത്തേജക പാക്കേജ് തന്നെ വേണമെന്ന ആവശ്യം ഉയർന്നപ്പോഴാണ് ഒന്നര ശതമാനം നീക്കി വച്ചത്.

click me!