പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്സ് വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചു. നോട്ടീസ് പിരീഡ് ഒഴിവാക്കി ഉടൻ സ്ഥാനമൊഴിയുന്ന അദ്ദേഹത്തിന് പകരം മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയേൽക്കും.
ദില്ലി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സിഇഒ രാജിവച്ചു. പീറ്റർ എൽബേഴ്സ് ആണ് കമ്പനിയിൽ നിന്നും പടിയിറങ്ങിയത്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ ഇന്നുമുതൽ സിഇഒ സ്ഥാനത്ത് നിന്ന് പിന്മാറുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കണമെന്നും അദ്ദേഹം ബോർഡിന് അയച്ച രാജിക്കത്തിൽ പറഞ്ഞു. അതേ സമയം, ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി കമ്പനിയുടെ ചുമതല ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.
ഇൻഡിഗോയുടെ പ്രതിസന്ധി രാജ്യത്തെ യാത്രക്കാരെ വലച്ച് മാസങ്ങൾക്ക് ശേഷമാണിത്. അന്ന് നിരവധി വിമാനങ്ങൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇൻഡിഗോ സർവീസ് പ്രതിസന്ധി സൃഷ്ടിച്ചത് മുതൽ കേന്ദ്രസർക്കാറുമായി ഉടക്കിലായിരുന്നു പീറ്റർ എൽബേഴ്സ്. സംഭവത്തിൽ പല തവണ വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണവും തേടിയിരുന്നു.


