Latest Videos

ഇതെന്ത് ന്യായം, ഉള്ളി കർഷകരുടെ രോഷം ആര് കേൾക്കും? ലാഭം നേടുന്നത് ഇടനിലക്കാർ

By Web TeamFirst Published Apr 8, 2024, 9:18 PM IST
Highlights

ഇന്ത്യയിൽ നിന്ന്  യുഎഇയിലേക്ക് കയറ്റി അയക്കുന്ന ഉള്ളി കിലോയ്ക്ക് 120 രൂപയ്ക്കാണ് വിൽക്കുന്നത്.  ആഗോള  വിപണി വില വർധിച്ചതിനാൽ,   ഇറക്കുമതിക്കാർ വൻ ലാഭം നേടുന്നതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. 

ഗോള വിപണിയിൽ വില ഉയർന്നു നിൽക്കുമ്പോഴും താഴ്ന്ന നിരക്കിൽ ഉള്ളി കയറ്റി അയക്കുന്നതിനെതിരെ കർഷകർ. ആഗോള വിപണിയിൽ ടണ്ണിന് 1500 ഡോളറാണെന്നിരിക്കെ ഇന്ത്യ ഉള്ളി കയറ്റി അയക്കുന്നത് ഒരു ടണ്ണിന് 500 മുതൽ 550 ഡോളർ വരെ നിരക്കിലാണ്. കർഷകർക്ക് ലഭിക്കുന്നത് കിലോക്ക് 12-15 രൂപയും. ഇന്ത്യയിൽ നിന്ന്  യുഎഇയിലേക്ക് കയറ്റി അയക്കുന്ന ഉള്ളി കിലോയ്ക്ക് 120 രൂപയ്ക്കാണ് വിൽക്കുന്നത്.  ആഗോള  വിപണി വില വർധിച്ചതിനാൽ, ഇറക്കുമതിക്കാർ വൻ ലാഭം നേടുന്നതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. 

തിരഞ്ഞെടുപ്പ് കാലത്ത്  വിലക്കയറ്റം കണക്കിലെടുത്ത് ഡിസംബറിൽ ഉള്ളി കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു.  അതിനിടയിൽ, ചില രാജ്യങ്ങളുടെ പ്രത്യേക ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളി കയറ്റുമതിക്ക് സർക്കാർ ഇളവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിലേക്ക് ഉള്ളി കയറ്റുമതി ചെയ്തത്. മാർച്ച് ഒന്നിന്  യുഎഇയിലേക്ക് 14,400 മെട്രിക് ടൺ (എംടി) ഉള്ളി കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.   സാധാരണഗതിയിൽ, ആഗോള ഉള്ളി വില ടണ്ണിന് 300-400 ഡോളറിന് ഇടയിലാണ്.  സമീപ കാലത്ത്, യുഎഇ പോലുള്ള പ്രധാന വിപണികളിൽ വില ടണ്ണിന് 1500 ഡോളറായി കുതിച്ചുയർന്നു. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് എന്നിവ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ കാരണം വില കുത്തനെ കൂടുകയായിരുന്നു . എന്നിട്ടു പോലും ഒരു ടണ്ണിന് 500 മുതൽ 550 ഡോളർ വരെ വിലയ്ക്കാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതിക്കാർ യുഎഇയിലേക്ക് ഉള്ളി എത്തിച്ചത്.   ഇറക്കുമതിക്കാർക്ക് ഇതിനകം 300 കോടിയിലധികം രൂപ ലാഭം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക് . സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ   സ്ഥാപനമായ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (എൻസിഇഎൽ) വഴി മാത്രമാണ് ഈ കയറ്റുമതി നടത്തുന്നത്. കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ച് പരമാവധി നേട്ടം തങ്ങൾക്ക് ലഭിക്കുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

tags
click me!