Crypto Currency‌ | തള്ളണോ കൊള്ളണോ ? ക്രിപ്റ്റോ കറൻസിയിൽ ഉറച്ച തീരുമാനമെടുക്കാനാവാതെ ലോകരാജ്യങ്ങൾ

By Web TeamFirst Published Nov 18, 2021, 5:59 PM IST
Highlights

ലോകരാജ്യങ്ങൾ ക്രിപ്റ്റോ കറൻസികളെ കാണുന്നത് എങ്ങനെയാണ്. ഭരണകൂട നിയന്ത്രണങ്ങൾക്കപ്പുറമുള്ള ഒരു സമ്പദ് വ്യവസ്ഥയോടുള്ള സർക്കാരുകളുടെ സമീപനം എന്താണ് ? ഏതൊക്കെ രാജ്യങ്ങളാണ് ക്രിപ്റ്റോയെ അംഗീകരിച്ചിട്ടുള്ളത് ? നോക്കാം

ദില്ലി: ഭരണകൂടങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിന് അപ്പുറമാണ് ക്രിപ്റ്റോകറൻസികൾ (Crypto Currency) നിലനിൽക്കുന്നത്. അത് കൊണ്ട് തന്നെ പല ലോകരാജ്യങ്ങളും സംശയത്തോടെയാണ് ക്രിപ്റ്റോയെ നോക്കി കാണുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കും (terrorism) രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ അട്ടിമറിക്കാനും ക്രിപ്റ്റോ ഉപയോഗിക്കപ്പെടുമോ എന്ന ഭയം ഒരു വശത്ത്. സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ഭരണകൂടങ്ങൾക്കുള്ള നിയന്ത്രണം നഷ്ടമായാലുണ്ടാകുന്ന ഭവിഷ്യത്തുകൾ മറ്റൊരു വശത്ത്. 

ചില ചെറു രാജ്യങ്ങൾ ക്രിപ്റ്റോയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായപ്പോൾ വമ്പൻമാർ ക്രിപ്റ്റോയെ പടിക്ക് പുറത്താക്കാനുള്ള വഴികൾ ആലോചിക്കുകയാണ്. ക്രിപ്റ്റോ സേവനങ്ങൾ നൽകുന്ന സംവിധാനങ്ങലെ വെർച്വുൽ അസറ്റ് പ്രൊവൈഡർമാരായി കണക്കാക്കണമെന്നാണ് ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിർദ്ദേശിക്കുന്നത്. സാധാരാണ ധനകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ കെവൈസി അടക്കമുള്ള നിയന്ത്രണങ്ങൾ ക്രിപ്റ്റോ സേവനദാതാക്കൾക്കും ബാധകമാക്കണമെന്നാണ് നിർദ്ദേശം.

ഈ വർഷം ജൂണിലാണ് എൽസാൽവദോർ ബിറ്റ് കോയിനെ ഏതാവശ്യത്തിനും ഉപയോഗിക്കാവുന്ന ഡിജിറ്റൽ കറൻസിയായി അംഗീകരിച്ചത്. ബിറ്റ് കോയിനെ ലീഗൽ ടെൻഡറായി അംഗീകരിക്കുന്ന ആദ്യ രാജ്യം. ഇടപാടുകളിൽ മുൻപന്തിയിലുണ്ടായിരുന്ന ചൈനയാകട്ടെ ഈ വർഷം മേയിൽ ക്രിപ്റ്റോക്കെതിരെ തിരിഞ്ഞു. സെപ്റ്റംബറോടെ എല്ലാതരം ക്രിപ്റ്റോ ഇടപാടുകളെയും നിയമവിരുദ്ധമാക്കിയിരിക്കുകയാണ് ചൈന. ബിറ്റ് കോയിന്‍റെയും എഥീരിയത്തിന്‍റെയും ഒക്കെ മൂല്യം തന്നെ ഇടിച്ചു കളഞ്ഞു ഈ തീരുമാനം. 

മുപ്പത് ശതമാനത്തോളമാണ് പല ക്രിപ്റ്റോകറൻസികളുടെയും മൂല്യമിടിഞ്ഞത്. വലിയ വിഭാഗം ഉപഭോക്താക്കൾക്ക് നിക്ഷേപം കൈവിട്ട് പോയതും ക്രിപ്റ്റോയിലുള്ള വിശ്വാസത്തിന് ഉലച്ചിൽ തട്ടിയതുമാണ് മൂല്യമിടിയാൻ കാരണമായത്.  ക്യൂബയാണ് ക്രിപ്റ്റോയെ ലീഗൽ ടെൻഡറായി അംഗീകരിച്ച മറ്റൊരു രാജ്യം. ക്രിപ്റ്റോ തട്ടിപ്പുകൾക്ക് കുപ്രസിദ്ധമായിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. ആഫ്രിക്രിപ്റ്റ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്‍റെ സ്ഥാപകർ കോടികളുടെ  ബിറ്റ് കോയിനുമായി മുങ്ങിയത് 2021 ഏപ്രിലിൽ. ഇത് വരെയുള്ള എറ്റവും വലിയ ക്രിപ്റ്റോ തട്ടിപ്പാണ് ഇത്.

ഡിജിറ്റൽ കറൻസികളുടെ മേൽ കർശന നിയന്ത്രണങ്ങൾ ഏ‌ർപ്പെടുത്തിയിരിക്കുകയാണ് തെക്കൻ കൊറിയ. എക്സ്ചേഞ്ചുകളും ക്രിപ്റ്റോ അസറ്റ് മാനേജർമാരും കൊറിയൻ ഫിനാൻഷ്യൽ ഇന്‍റലിജൻസ് യൂണിറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ രാജ്യത്ത് പ്രവർത്തിക്കാൻ കഴിയൂ.  എല്ലാത്തരം ക്രിപ്റ്റോ ഇടപാടുകളും നിരോധിച്ച മറ്റൊരു രാജ്യം തുർക്കിയാണ്.

Read More: ക്രിപ്റ്റോ/ വെർച്വുൽ / ഡിജിറ്റൽ; മാറുന്ന കാലവും മാറുന്ന കറൻസിയും

അമേരിക്കയിൽ ക്രിപ്റ്റോ ചർച്ചകൾ ചൂടുപിടിക്കുകയാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ വിഷയത്തിൽ എന്ത് നിലപാടെടുക്കണമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ അമേരിക്ക എടുക്കുന്ന അന്തിമ നിലപാട് എന്തായാലും ക്രിപ്റ്റോ കറൻസികളുടെ ഭാവിയെ അത് സാരമായി ബാധിക്കും

click me!