പലചരക്ക് സാധനങ്ങൾക്കും തീവില; പല ഇനങ്ങൾക്കും വില കുത്തനെ കൂടി, ഒരാഴ്ചക്കിടെ 20% വരെ വിലവർധന

By Web TeamFirst Published Nov 18, 2021, 10:02 AM IST
Highlights

ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

കോഴിക്കോട്: പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ (grocery items) വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്. ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

ഇനം    ഒരാഴ്ച മുമ്പത്തെ വില ഇന്നത്തെ വില ചില്ലറ വില്‍പന വില
മല്ലി      110  120   130-135
മഞ്ഞൾ   130   150   160-165
വന്‍പയർ  90    110 120-125
കടല   85    95 -100  105-110
കടുക്  90    105      115-120

വന്‍പയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക് ഏറ്റവും വില കയറിയത്. കോഴിക്കോട്ടെ മൊത്തവില്‍പന കേന്ദ്രങ്ങളില്‍ ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 90 രൂപയായിരുന്ന വന്‍പയർ ഇപ്പോൾ 110  രൂപ മുതലാണ് വില. മഞ്ഞൾ കിലോ 130 രൂപയില്‍ നിന്നും 150 ആയി.  കടുക് പതിനഞ്ച് രൂപ കൂടി കിലോയ്ക്ക് 105 ആയി. 110 രൂപയുണ്ടായിരുന്ന മല്ലിക്ക് ഇന്നത്തെ വില 120. 85 രൂപയായിരുന്ന കടല 95 ആയി.  ഈ വിലയില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാർ വില്‍ക്കുക. ഇത്ര വലിയ വർധനവ് ആദ്യമായിട്ടാണെന്നും മറ്റ് ഇനങ്ങൾക്കും ഇനിയും വില കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

മട്ടയും കുറുവയമുടക്കം അരികളില്‍ എല്ലാ ഇനത്തിനും കിലോയ്ക്ക് രണ്ട് രൂപ വീതം കൂടിയിട്ടുണ്ട്. പുളി, ചായപ്പൊടി, സോപ്പുപൊടി എന്നിവയ്ക്കും വില കൂടിക്കഴിഞ്ഞു. കൊവി‍ഡ് നിയന്ത്രണങ്ങളൊക്കെ നീങ്ങി ഹോട്ടലുകൾ തുറക്കുകയും, വിവാഹ ചടങ്ങുകളടക്കം വീണ്ടും സജീവമായി തുടങ്ങുകയും ചെയ്യുമ്പോഴാണ് സാധാരണക്കാർക്കും വ്യാപാരികൾക്കും ഇരുട്ടടിയായി വിലകയറ്റം.

click me!