പേടിഎമ്മിന്റെ ഉടമ ആര്? ദില്ലി പൊലീസിന് പുതിയ പണി

By Web TeamFirst Published Aug 23, 2021, 4:22 PM IST
Highlights

പേടിഎമ്മിന്റെ ഉടമ ആരെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ കണ്ടെത്തണമെന്ന് പൊലീസിനോട് ദില്ലി കോടതി.

ദില്ലി: പേടിഎമ്മിന്റെ ഉടമ ആരെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ കണ്ടെത്തണമെന്ന് പൊലീസിനോട് ദില്ലി കോടതി. താൻ കമ്പനിയുടെ സഹസ്ഥാപകൻ ആണെന്നും എന്നാൽ പണം നൽകിയിട്ടും ഓഹരി ലഭിച്ചില്ലെന്നും ഉള്ള മുൻ ഡയറക്ടർ അശോക് കുമാർ സക്സേനയുടെ പരാതിയിലാണ് നടപടി. 

പേടിഎം എന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിൽ 27500 ഡോളർ 20 വർഷം മുൻപ് നിക്ഷേപിച്ചുവെന്നും എന്നാൽ ഓഹരി ലഭിച്ചില്ലെന്നുമാണ് 71 കാരന്റെ പരാതി.  2000 മുതൽ 2004 വരെ കമ്പനിയുടെ ഡയറക്ടറായിരുന്നു സക്സേന. പേടിഎമ്മിന്റെ ഐപിഒ തടയണമെന്നാവശ്യപ്പെട്ട് സെബിയേയും ഇദ്ദേഹം സമീപിച്ചു. എന്നാൽ സക്സേനക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണ് കമ്പനിയുടെ നിലപാട്. 

ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ കീഴിലുള്ള പേടിഎമ്മിന് ഇപ്പോഴത്തെ നിലയിൽ ഐ പി ഓ യുമായി മുന്നോട്ടുപോകാൻ സാധിക്കില്ല. ഈ കേസ് തന്നെയാണ് ഇതിനു പ്രധാന കാരണം. തിങ്കളാഴ്ച ദില്ലിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ദില്ലി പോലീസിനോട് ഈ കേസ് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ച സമയം ആണ് ഇതിനായി ദില്ലി പൊലീസിന് ജഡ്ജി അനിമേഷ് കുമാർ നൽകിയിരിക്കുന്നത്. 

നിലവിൽ ഈ കേസിൽ പൊലീസ് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം പൂർത്തിയാക്കിയിട്ടില്ല. അതിനാലാണ് എത്രയും വേഗം ഈ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്.

click me!