
ദില്ലി: സാരി ധരിച്ചെത്തിയ സ്ത്രീക്ക് (woman wearing saree) പ്രവേശനം നിഷേധിച്ചുവെന്ന ആരോപണമുയർന്ന ദില്ലിയിലെ (Delhi) അൻസൽ പ്ലാസയിലെ (Anzal Plaza) ദി അക്വില റെസ്റ്റോറന്റ് (The Aquila Restaurant) അടപ്പിച്ചു. സൗത്ത് ദില്ലി മുനിസിപ്പൽ കോർപറേഷനാണ് (South Delhi Municipal Corporation) ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകിയത്. സാരി വിവാദവുമായി ബന്ധപ്പെട്ട യാതൊന്നും നോട്ടീസിൽ പരാമർശിച്ചില്ല. മറിച്ച് ഹെൽത്ത് ട്രേഡ് ലൈസൻസില്ലെന്ന കാരണമടക്കം ചൂണ്ടിക്കാട്ടിയാണ് ഹോട്ടലിനെതിരായ നടപടി.
മൂന്ന് ദിവസം മുൻപാണ് ഹോട്ടൽ അടപ്പിച്ചത്. സെപ്തംബർ 21 ന് ഹോട്ടലിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം 24 നാണ് ഇവർക്ക് നോട്ടീസ് നൽകിയത്. 24 നും ഇവിടെ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തിയിരുന്നു. ഹോട്ടൽ വൃത്തിഹീനമായിരുന്നുവെന്നും പൊതുസ്ഥലം കൈയ്യേറിയാണ് ഹോട്ടൽ നിർമ്മിച്ചതെന്നും നോട്ടീസിൽ ആരോപിക്കുന്നു.
സാരി ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ, പരമ്പരാഗത ഇന്ത്യൻ വേഷം ധരിക്കുന്നവർക്ക് പ്രവേശം നിഷേധിക്കുന്ന ഏതൊരു ഹോട്ടലിനും ബാറിനും നേരെ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ആൻഡ്രൂസ് ഗഞ്ചിലെ കോൺഗ്രസ് കൗൺസിലർ അഭിഷേക് ദത്ത് രംഗത്ത് വന്നിരുന്നു. ആരോപണ വിധേയമായ ഹോട്ടൽ സർക്കാർ ഭൂമി കൈയ്യേറിയാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെയാണ് ആരോഗ്യവിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്.
നാല് ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ യുവതി ഹോട്ടലിനെതിരെ രംഗത്ത് വന്നത്. സാരി ധരിച്ചെത്തിയത് കൊണ്ട് തന്നെ ഹോട്ടലിലേക്ക് പ്രവേശിപ്പിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം. ഈ വീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു. പിന്നാലെ ഹോട്ടലുടമകൾ ക്ഷമാപണം നടത്തി. എല്ലാ പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിക്കുന്നവർക്കും ഹോട്ടലിലേക്ക് വരാമെന്ന നിലപാടുമാറ്റവും ഹോട്ടൽ നടത്തിയിരുന്നു.