Latest Videos

ഡിജിറ്റൽ കറൻസി 'ഇ റുപ്പി' ഇന്ന് മുതൽ; ആദ്യഘട്ടത്തിൽ നാല് ന​ഗരങ്ങളിൽ ലഭ്യമാകും

By Web TeamFirst Published Dec 1, 2022, 2:44 AM IST
Highlights

നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റിൽ  മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക്  ഇടപാടുകള്‍ നടത്താനാകും 

ദില്ലി: റിസർവ് ബാങ്കിന്‍റെ ഡിജിറ്റല്‍ കറൻസിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. മുംബൈ,ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും ഈ ഘട്ടത്തിൽ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റിൽ  മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക്  ഇടപാടുകള്‍ നടത്താനാകും 

ബിറ്റ്കോയിൻ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ റുപ്പിയുടെ പ്രഖ്യാപനത്തിന്  വഴിവെച്ചത്. എന്നാല്‍ ക്രിപ്റ്റോകറൻസിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക്ക് ചെയിൻ സാങ്കേതികതയോ രഹസ്യാത്മക പ്രവര്‍ത്തനമോ അല്ല ഇ റുപ്പിയിലേത്. അച്ചടിച്ച നോട്ടുകള്‍ക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി എന്ന് ഒറ്റവാക്കില്‍ പറയാം. പൊതുവേ ഡിജിറ്റല്‍ കറന്‍സി എന്നു പറയുമ്പോഴും ഇവിടെ   ഇ റുപ്പിക്ക് ഒരു  വ്യത്യാസമുണ്ട്. അത്  ഇ റുപ്പിയുടെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസർവ്ബാങ്കിനാണ് ആണ്  എന്നതാണ്. ഇന്ന് മുതൽ ഇ റുപ്പി സാധാരണ ഇടപാടുകാർക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂ എന്നാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.  

അടുത്ത ഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള  9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട് . ബാക്കിയുള്ള ബാങ്കുകളെ വരുന്ന ഓരോ ഘട്ടത്തിലും സഹകരിപ്പിക്കും. ഇപ്പോള്‍ പുറത്തിറക്കുന്ന നോട്ടുകളുടെയും കോയിനുകളുടെയും അതേ സംഖ്യകളില്‍ തന്നെയാണ് ഇ റുപ്പിയും ഉണ്ടാവുക. ഇടനിലക്കാരായ ബാങ്കുകളിലൂടെ ഇ റുപ്പി ഉപയോക്താക്കള്‍ക്ക് കിട്ടും. ഡിജിറ്റല്‍ വാലറ്റിലൂടെ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇ റുപിയിലൂടെ ഇടപാടുകള്‍ നടത്താം. ആളുകള്‍ തമ്മില്‍ കൈമാറാം. കച്ചവടസ്ഥലങ്ങളില്‍ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സാധനങ്ങള്‍ വാങ്ങിക്കാം. റേഷന്‍ കടകളിലും മറ്റ് സർക്കാരിന്‍റെ ക്ഷേമപദ്ധതികളിലുമെല്ലാം ഇ റുപ്പി ഉപയോഗിച്ച് ഇടപാട് നടത്താനാകും. അച്ചടിക്കാനുള്ള ചെലവ് വേണ്ടാ സൂക്ഷിക്കാൻ എളുപ്പാമാകും എന്നീ ഗുണങ്ങള്‍ക്കൊപ്പം ക്ഷേമപദ്ധതികള്‍ സുതാര്യമായി ഉപഭോഗ്താക്കള്‍ക്ക് എത്തിക്കാനും കഴിയുമെന്നാണ് റിസവർവ് ബാങ്ക് വാഗ്ദാനം.  ഇപ്പോഴുള്ള പരീക്ഷണ ഘട്ടം വിശദമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും അടുത്ത ഘട്ടങ്ങള്‍ റിസർവ്ബാങ്ക് പ്രഖ്യാപിക്കുക.  

click me!