
ദില്ലി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് 1400 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സാധിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിച്ചു. രാജ്യത്ത് സൈബർ, ടെലികോം തട്ടിപ്പുകൾ കുറഞ്ഞോ എന്ന ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം. ടെലികോം രംഗം സുരക്ഷിതമാക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടാൻ സാധ്യതയുള്ള മൊബൈൽ നമ്പറുകളെ തരംതിരിക്കുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ എന്ന സംവിധാനം നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ബാങ്കുകൾ, യുപിഐ സേവനദാതാക്കൾ തുടങ്ങിയവർക്ക് തട്ടിപ്പുകൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക്സ ഹായിച്ചെന്നും മന്ത്രി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ടെലികോം സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ വിവിധ ഏജൻസികളുമായി വിവരങ്ങൾ പങ്കുവെക്കുന്ന ഒരു ഓൺലൈൻ സംവിധാനമാണ് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം. കേന്ദ്ര സുരക്ഷാ ഏജൻസികൾ, 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് വകുപ്പുകൾ, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ , വിവിധ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 1200-ൽ അധികം സ്ഥാപനങ്ങൾ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. രാജ്യത്തുടനീളമുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന സംശയാസ്പദമായ മൊബൈൽ നമ്പറുകൾ കണ്ടെത്താൻ ഈ സഹകരണം സഹായിക്കുന്നു.