പണി അറിയാത്ത ഡോക്ടര്‍മാര്‍ ഐസിയുവിന് വെളിയിലിട്ട് പരിശോധിക്കുന്ന അവസ്ഥയില്‍ സാമ്പത്തികരംഗം : പി ചിദംബരം

By Web TeamFirst Published Feb 20, 2020, 10:06 AM IST
Highlights

രാജ്യത്തെ സാമ്പത്തിക രംഗം ഐസിയുവില്‍ അല്ല, എന്നാല്‍ പരിപാലിക്കാന്‍ പ്രാപ്തിയില്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിന് പുറത്ത് കിടത്തി പരിശോധിക്കുന്ന അവസ്ഥയിലാണെന്ന് പി ചിദംബരം

ദില്ലി: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്നതിന് കാരണം ഭരണാധികാരികള്‍ ആണെന്ന കുറ്റപ്പെടുത്തലുമായി മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. സാമ്പത്തികം രംഗം ഐസിയുവില്‍ ആണെന്ന മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ പരാമര്‍ശം മുന്‍നിര്‍ത്തിയാണ് നിര്‍മല സീതാരാമനെതിരെയുള്ള പി ചിദംബരത്തിന്‍റെ ഒളിയമ്പ്. രാജ്യത്തെ സാമ്പത്തിക രംഗം ഐസിയുവില്‍ അല്ല, എന്നാല്‍ പരിപാലിക്കാന്‍ പ്രാപ്തിയില്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിന് പുറത്ത് കിടത്തി പരിശോധിക്കുന്ന അവസ്ഥയിലാണെന്ന് പി ചിദംബരം ബുധനാഴ്ച പറഞ്ഞു. 

ഇന്ത്യ ടുഡേയോടാണ് പി ചിദംബരത്തിന്‍റെ പ്രതികരണം. ആവശ്യക്കാര്‍ ഇല്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു എന്നാലും സര്‍ക്കാര്‍ അവകാശപ്പെടുന്നത് എല്ലാം മംഗളമെന്നാണ്. വളര്‍ച്ചാ സൂചികകള്‍  എല്ലാം താഴേക്ക് നില്‍ക്കുമ്പോള്‍ ഇതെങ്ങനെ ശരിയാവും. എങ്ങനെ ജിഡിപി 7 മുതല്‍ 8 വരെയെത്തുമെന്നും മുന്‍ ധനകാര്യമന്ത്രി ചോദിക്കുന്നു. സാമ്പത്തിക രംഗത്തെ പാഠ്യ പുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ട രീതിയിലുള്ള അവകാശ വാദങ്ങളാണ് സര്‍ക്കാരിന്‍റേത്. 

സാഹചര്യം മോശമാണ് എന്നാല്‍ 1991 ലെ അത്ര മോശമല്ലെന്നും ചിദംബരം പറഞ്ഞു. ഏഷ്യയില്‍ 1997ല്‍ നേരിട്ട സാമ്പത്തിക മാന്ദ്യവസ്ഥയോട് അടുത്താണ് രാജ്യമുള്ളത്. എന്നാല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളുകളുണ്ടെങ്കില്‍ ഈ അവസ്ഥയ്ക്ക് പുറത്തെത്താനാവുമെന്നും ചിദംബരം പറഞ്ഞു. 

click me!