ദില്ലി: ജാർഖണ്ഡിലെയും ബീഹാറിലെയും പ്രധാന പ്രോജക്ട് സ്ഥലങ്ങൾ സന്ദർശിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ധാതുസമ്പത്ത് കൊണ്ട് സമ്പന്നമാണെങ്കിലും വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കിഴക്കൻ ഇന്ത്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് ഈ സന്ദർശനം. ജാർഖണ്ഡിലെ ആദിവാസി മേഖലയായ ഗോഡയിൽ 16,000 കോടി രൂപയിലധികം മുതൽമുടക്കിൽ നിർമ്മിച്ച 1,600 മെഗാവാട്ടിന്റെ അൾട്രാ സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകിയ ഈ പ്ലാന്റ്, മേഖലയിലെ റെയിൽവേ കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും സഹായിച്ചിട്ടുണ്ട്. ഒരു ദീർഘകാല കരാർ പ്രകാരം ബംഗ്ലാദേശിന് മാത്രമാണ് ഈ പ്ലാന്റിൽ നിന്ന് വൈദ്യുതി നൽകുന്നത്. ഇത് പദ്ധതിക്ക് ഒരു അന്താരാഷ്ട്ര സാമ്പത്തിക മാനം നൽകുന്നുണ്ട്.
അയൽ സംസ്ഥാനമായ ബീഹാറിലും അദാനി സന്ദർശനം നടത്തി. ഭഗൽപൂരിനടുത്തുള്ള പിർപൈന്തിയിൽ 27,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 2,400 മെഗാവാട്ടിന്റെ അൾട്രാ സൂപ്പർക്രിട്ടിക്കൽ പവർ പ്രോജക്ടും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഈ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ വർധിച്ചുവരുന്ന വ്യാവസായിക, നഗര ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ പദ്ധതി. ഈ രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ, പ്രകൃതിവിഭവങ്ങൾ ധാരാളമുണ്ടായിട്ടും വലിയ വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ചരിത്രപരമായി പിന്നിലായിരുന്ന ജാർഖണ്ഡിലെയും ബീഹാറിലെയും ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകരിൽ ഒന്നായി അദാനി ഗ്രൂപ്പ് മാറും.
സന്ദർശനത്തിനിടെ ഗോഡയിലെ പ്ലാന്റിലെ എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, മറ്റു ജീവനക്കാർ എന്നിവരുമായി അദാനി സംസാരിച്ചു. സമീപ ഗ്രാമങ്ങളിലെ ആദിവാസി സ്ത്രീകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൻകിട പദ്ധതികൾ നടപ്പാക്കുമ്പോഴും സാധാരണക്കാർക്ക് പ്രാധാന്യം നൽകുന്നു എന്ന സന്ദേശം നൽകുന്നതായിരുന്നു ഈ കൂടിക്കാഴ്ച.
കഴിഞ്ഞ വർഷം പ്രയാഗ്‌രാജിലെ മഹാ കുംഭമേള, പുരിയിലെ ജഗന്നാഥ രഥയാത്ര തുടങ്ങിയ വലിയ ആത്മീയ, പൊതുപരിപാടികളുമായും അദാനി ഗ്രൂപ്പ് സഹകരിച്ചിരുന്നു.