രത്ന -ജ്വല്ലറി കയറ്റുമതിയിൽ വൻ ഇടിവ്

By Web TeamFirst Published Feb 12, 2021, 12:06 PM IST
Highlights

സ്വർണ്ണാഭരണങ്ങളുടെ കയറ്റുമതി 65 ശതമാനം ഇടിഞ്ഞ് 3.55 ബില്യൺ ഡോളറിലെത്തി.
 

ദില്ലി: ജെം ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (ജിജെപിസി) കണക്കുകൾ പ്രകാരം രത്നങ്ങൾ, ജ്വല്ലറി കയറ്റുമതി ജനുവരിയിൽ 7.8 ശതമാനം ഇടിഞ്ഞ് 2.7 ബില്യൺ ഡോളറിലെത്തി.  2021 ഏപ്രിൽ -ജനുവരി കാലയളവിൽ കയറ്റുമതി 37 ശതമാനം ഇടിഞ്ഞ് 19.24 ബില്യൺ ഡോളറിലെത്തി. 2019-20 ലെ 10 മാസങ്ങളിൽ ഇത് 30.52 ബില്യൺ ഡോളറായിരുന്നു.

 കട്ട് ആൻഡ് പോളിഷ് ഡയമണ്ടുകളുടെ കയറ്റുമതി (സിപിഡി) ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജനുവരി വരെ 23.43 ശതമാനം ഇടിഞ്ഞ് 12.5 ബില്യൺ ഡോളറിലെത്തി. സ്വർണ്ണാഭരണങ്ങളുടെ കയറ്റുമതി 65 ശതമാനം ഇടിഞ്ഞ് 3.55 ബില്യൺ ഡോളറിലെത്തി.

 അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസത്തെ മൊത്തം സ്വർണ്ണാഭരണ കയറ്റുമതി 5.33 ശതമാനം ഉയർന്ന് 71,981.43 കോടി രൂപയായി. മുൻ വർഷം ഇത് 68,340.74 കോടി രൂപയായിരുന്നു. നവീകരിച്ച സ്വർണ്ണ ധനസമ്പാദന പദ്ധതി (ജി‌എം‌എസ്) സ്വർണ വ്യാപാര മേഖലയിലെ എല്ലാവർക്കുമുള്ള വിജയമാണെന്നും ഇത് ഇന്ത്യയിൽ ഉപയോഗിക്കാത്ത ടൺ കണക്കിന് സ്വർണം അൺലോക്ക് ചെയ്യുമെന്നും ജി‌ജെ‌പി‌സി ചെയർമാൻ കോളിൻ ഷാ പറഞ്ഞു,

 ഇത് ഉപഭോക്താവിനും ചില്ലറ വ്യാപാരികൾക്കും ബാങ്കുകൾക്കും മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യും. ഇത് സ്വർണ്ണ ഇറക്കുമതിയെ ഗണ്യമായി കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മി പരിഹരിക്കാൻ രാജ്യത്തെ സഹായിക്കുകയും ചെയ്യും.

click me!