ഇടിത്തീയായി എൽ-നിനോ: ഇന്ത്യക്കേറ്റത് വൻ തിരിച്ചടി; കാലവസ്ഥാ മാറ്റത്തിന് പുറമെ പഞ്ചസാര കയറ്റുമതിയും കുത്തനെ ഇടിഞ്ഞേക്കും

Published : Jun 23, 2026, 03:59 PM IST
Sugar

Synopsis

എൽ നിനോ പ്രതിഭാസവും വർധിച്ച എഥനോൾ ആവശ്യകതയും കാരണം ഇന്ത്യ അടുത്ത മൂന്ന് സീസണുകളിൽ പഞ്ചസാര കയറ്റുമതി നിർത്തിയേക്കുമെന്ന് റിപ്പോർട്ട്. കരിമ്പ് ഉത്പാദനം കുറയുന്നത് ആഗോള വിപണിയിൽ പഞ്ചസാര ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായേക്കാം. ഉത്പാദനം ഇനിയും കുറഞ്ഞാൽ ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യക്ക് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടി വന്നേക്കാം.

ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര കയറ്റുമതിക്കാരായിരുന്ന ഇന്ത്യ, അടുത്ത മൂന്ന് സീസണുകളിലെങ്കിലും വിദേശത്തേക്ക് പഞ്ചസാര കയറ്റി അയക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. 'എല്‍ നിനോ' പ്രതിഭാസത്തെ തുടര്‍ന്നുണ്ടാകുന്ന കടുത്ത വരള്‍ച്ച കരിമ്പ് ഉത്പാദനത്തെ ബാധിക്കുന്നതും, രാജ്യത്ത് ഇന്ധന ആവശ്യങ്ങള്‍ക്കായി എഥനോള്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതുമാണ് ഇതിന് കാരണം. ഇന്ത്യന്‍ പഞ്ചസാര ആഗോള വിപണിയില്‍ എത്താതാകുന്നതോടെ ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കടുത്ത പഞ്ചസാര ക്ഷാമം നേരിട്ടേക്കാം. ഇത് രാജ്യാന്തര വിപണികളില്‍ പഞ്ചസാര വില കുത്തനെ ഉയരാന്‍ കാരണമാകും.

വില്ലനായി എല്‍ നിനോയും എഥനോള്‍ ആവശ്യകതയും

2022- 23 വരെയുള്ള അഞ്ച് സീസണുകളില്‍ പ്രതിവര്‍ഷം ശരാശരി 68 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റി അയച്ചിരുന്നത്. ഇത് ആഗോള കയറ്റുമതിയുടെ 10 ശതമാനത്തോളമായിരുന്നു. എന്നാല്‍ ഈ വര്‍ഷം കേവലം 8 ലക്ഷം ടണ്‍ മാത്രം കയറ്റി അയച്ച ശേഷം സെപ്റ്റംബര്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിക്കുകയായിരുന്നു. വരും വര്‍ഷങ്ങളിലും ദീര്‍ഘകാല നിരോധനത്തിന് പകരം, ഓരോ സീസണിലും കയറ്റുമതി അനുമതി നിഷേധിക്കുന്ന രീതിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താന്‍ മില്ലുകളോട് സര്‍ക്കാര്‍ കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍; ഉത്പാദനം കുത്തനെ കുറയും

എല്‍ നിനോ പ്രതിഭാസം കാരണം ഇത്തവണത്തെ മണ്‍സൂണ്‍ മഴ കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കുമെന്നാണ് പ്രവചനം. ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ട മഴയില്‍ 40 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയതോടെ കര്‍ഷകര്‍ കൃഷി വൈകിപ്പിക്കുകയാണ്.

ജലദൗര്‍ലഭ്യം മൂലം കര്‍ഷകര്‍ കുറഞ്ഞ വെള്ളം ആവശ്യമുള്ള സോയാബീന്‍, തുവരപ്പയര്‍ തുടങ്ങിയ കൃഷികളിലേക്ക് മാറുന്നത് 2027-28 സീസണിലെ കരിമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ് ചൂണ്ടിക്കാണിക്കുന്നു.

ഇത്തവണ രാജ്യത്ത് 3.095 കോടി ടണ്‍ പഞ്ചസാര ഉത്പാദനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 2.79 കോടി ടണ്‍ മാത്രമേ ലഭിക്കൂ എന്നാണ് പുതിയ കണക്കുകള്‍. എന്നാല്‍ ഇന്ത്യയിലെ വാര്‍ഷിക പഞ്ചസാര ഉപഭോഗം 2.85 കോടി ടണ്ണാണ്. ഇതോടെ ഒക്ടോബര്‍ ഒന്നിന് മില്ലുകളിലുള്ള പഞ്ചസാരയുടെ ബാക്കി സ്റ്റോക്ക് 35 ലക്ഷം ടണ്ണായി കുറയും. ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

എഥനോള്‍ വിപ്ലവവും ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങളും

പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനായി പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതിക്കും ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്കും രാജ്യം വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. നിലവില്‍ രാജ്യത്തെ എഥനോള്‍ ആവശ്യകത 1200 മുതല്‍ 1300 കോടി ലിറ്റര്‍ വരെയാണ്. എന്നാല്‍ 2039-40 ഓടെ ഇത് 3000 കോടി ലിറ്ററായി ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ വിപണിയില്‍ സജീവമാകുന്നതോടെ എഥനോളിന്റെ ആവശ്യം ഇനിയും വര്‍ദ്ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി രാജ്യത്തെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ കാറും, ഹീറോ മോട്ടോകോര്‍പ്പ് ഫ്‌ലെക്‌സ്-ഫ്യുവല്‍ ബൈക്കും അടുത്തിടെ വിപണിയിലിറക്കിയിരുന്നു. ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ ഉത്പാദന നികുതി സര്‍ക്കാര്‍ ഒഴിവാക്കുകയും 85% വരെ എഥനോള്‍ അടങ്ങിയ ഇന്ധനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിലും പഞ്ചസാര കയറ്റുമതിയേക്കാള്‍ എഥനോള്‍ ഉത്പാദനത്തിന് തന്നെയാകും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്ന് മഹാരാഷ്ട്രയിലെ നാച്ചുറല്‍ ഷുഗര്‍ എം.ഡി ബി.ബി തൊംബാരെ വ്യക്തമാക്കുന്നു.

ഇന്ത്യ വീണ്ടും പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടി വരുമോ?

ഉത്പാദനം കനത്ത തോതില്‍ കുറഞ്ഞാല്‍ ഒരു പതിറ്റാണ്ടിന് ശേഷം ഇന്ത്യക്ക് വീണ്ടും പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ് വ്യാപാരികളും സര്‍ക്കാര്‍ വൃത്തങ്ങളും നല്‍കുന്ന മുന്നറിയിപ്പ്. 2027-28 സീസണില്‍ വിപണി കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.

ഇന്ത്യ ഇതിനു മുന്‍പ് 2016-17, 2017-18 വര്‍ഷങ്ങളിലാണ് അവസാനമായി പഞ്ചസാര ഇറക്കുമതി ചെയ്തത്. അതിനു മുന്‍പ് 2009 ലും 2010 ലും ഇന്ത്യ വന്‍തോതില്‍ പഞ്ചസാര ഇറക്കുമതി ചെയ്തപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാര വില മൂന്നിരട്ടിയോളം വര്‍ദ്ധിച്ചിരുന്നു. എല്‍ നിനോ പ്രതിഭാസവും എഥനോള്‍ ആവശ്യകതയും തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ കയറ്റുമതി പൂര്‍ണ്ണമായി നിലയ്ക്കുമെന്ന് മാത്രമല്ല, ഇന്ത്യക്ക് പുറത്തുനിന്ന് പഞ്ചസാര വാങ്ങേണ്ടി വരുന്നത് ആഗോള വിപണിയെയും പിടിച്ചുലയ്ക്കും.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ നീക്കം; യുഎസ് പൗരത്വ ഫീസ് 75 ശതമാനം വര്‍ദ്ധിപ്പിച്ചേക്കും
തകർന്നടിഞ്ഞ മൈക്രോമാക്സ്, കൈ പിടിച്ചു കയറ്റിയ 'ഭഗവതി'; പുതിയ കമ്പനിയുടെ വരുമാനം 17,000 കോടി കടന്നു