
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖലയിൽ വീണ്ടുമുണ്ടായ തർക്കത്തിൽ നയം വ്യക്തമാക്കി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്‍. സ്വർണവില കൂട്ടാനുള്ള വൻകിട ജ്വല്ലറികളുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത് എകെജിഎസ്എംഎ ആണ്. വില നിശ്ചയിക്കുമ്പോൾ ലാഭ ശതമാനം കൂട്ടിയിടണമെന്നായിരുന്നു ചില വൻകിട സ്വർണ വ്യാപാരികളുടെ ആവശ്യം. എന്നാൽ സംഘടന ഇതിനു തയ്യാറാകാത്തതിനാൽ സ്വയം ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ച് വിപണനം നടത്തുകയാണ് ചില ജ്വല്ലറികൾ ചെയ്തത്.
ലാഭ ശതമാനം കൂട്ടി സ്വർണവില വർധിപ്പിക്കാനുള്ള ആവശ്യത്തോട് അസോസിയേഷൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വൻകിട ജ്വല്ലറികൾ ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ചത്. എന്നാൽ ഇത് അസോസിയേഷനെ സമ്മർദ്ദത്തിലാക്കാനുള്ള നടപടിയാണെന്നും ഇതിനോട് യോജിക്കില്ലെന്നും സ്വർണവില നിർണയ കമ്മിററി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, അംഗങ്ങളായ കെ.സുരേന്ദ്രൻ കൊടുവള്ളി, അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ 50 വർഷത്തിലേറെയായി ദിവസേന സ്വർണ്ണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്. വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് എല്ലാ ദിവസവും വില നിർണയിക്കുന്നത്. വില നിര്‍ണയത്തിന് സുതാര്യമായ ചില ഫോര്‍മുലകള്‍ ഉണ്ട്. അന്താരാഷ്ട്ര വില, എക്സ്ചേഞ്ച് വില എന്നിവ കണക്കിലെടുത്ത് അതിന്റെ മുകളില്‍ ഇംപോര്‍ട്ട് ഡ്യൂട്ടി കൂടി കൂട്ടിയ സംഖ്യയാണ് ഇന്ത്യന്‍ വിപണിയിലെ വില. 995 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ വിലയാണിത്. 916 എന്ന പരിശുദ്ധിയിലേക്ക് മാറ്റിയാണ് വിപണന വില നിശ്ചയിക്കുന്നത്. ഇതിനുമുകളില്‍ ഒന്ന് മുതല്‍ പരമാവധി ഒന്നരശതമാനം വരെ ലാഭം കൂടി കൂട്ടും. ഇങ്ങനെ വരുന്നതാണ് വിപണിയിലെ അവസാനത്തെ വിലയായി കണക്കാക്കുന്നത്.
സംസ്ഥാനത്തെ ചില ജ്വല്ലറികള്‍ ലാഭം കൂടുതല്‍ വേണമെന്നും അതിന് സ്വർണവില വർധിപ്പിക്കണമെന്ന ആവശ്യപ്പെടുകയും ഈ വിഷയത്തിൽ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ലാഭം ഒന്നര ശതമാനത്തില്‍ നിന്നും ഉയര്‍ത്തണമെന്നും നിലവിലെ ലാഭത്തില്‍ വിപണിയില്‍ അതിജീവിക്കാന്‍ സാധിക്കുകയില്ലെന്നുമാണ് ഈ വൻകിട ജ്വല്ലറികൾ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളൊക്കെ 2 മുതല്‍ 5 വരെ ലാഭശതമാനം ചേർത്താണ് വില നിശ്ചയിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളില്‍ ഒരു ഗ്രാമിന് കേരളത്തിനേക്കാൾ 300 മുതൽ 350 രൂപയുടെ വ്യത്യാസം വരെ ഉണ്ടെന്ന് ഈ ജ്വല്ലറികൾ ചൂണ്ടിക്കാണിക്കുകയും അസോസിയേഷനോട് ലാഭ ശതമാനം വർധിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അസോസിയേഷൻ ഇതിന് തയ്യാറായിരുന്നില്ല. ഇതിനോട് യോജിക്കാത്ത വ്യാപാരികൾ ലാഭം ഒഴിവാക്കി വില നിർണയിച്ച് വിൽപന നടത്തി.
ചില കുത്തക ജ്വല്ലറികൾ അസോസിയേഷൻ തീരുമാനിച്ച വിലയല്ലാതെ ലാഭശതമാനം ഒഴിവാക്കി വിൽപന നടത്തി. ഇവർ ങ്ങളാണ് ഏറ്റവും വിലക്കുറവിൽ വിൽക്കുന്നതെന്ന് പരസ്യം ചെയ്യുന്നത് ഉപഭോക്താക്കളെ കൊളളയടിക്കുന്നതിനാണെന്ന് സ്വർണവില നിർണയ കമ്മിററി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ പറഞ്ഞു. ഇവർ കഴിഞ്ഞ ദിവസം വരെ ലാഭശതമാനം കൂട്ടണമെന്നും വില വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷെ നിലവിലെ ലാഭശതമാനത്തേക്കാൾ അധികം വിലയിൽ ചേർക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. വില കുറച്ച് വിപണനം നടത്തിയവർ പണിക്കൂലി ഇനത്തിൽ സാധാരണ ജുവല്ലറികൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ വാങ്ങി നഷ്ടം നികത്തുകയാണെന്ന് അസോസിയേഷൻ അംഗങ്ങൾ പറയുന്നു.
കേരളത്തിലെ 12000 ഓളം വരുന്ന ചെറുകിട-ഇടത്തരം വൻകിട വ്യാപാരികളെല്ലാം ഒരുപോലെ അംഗീകരിക്കുന്ന വില നിശ്ചയിക്കലാണ് കഴിഞ്ഞ 50 വർഷമായി എകെജിഎസ്എംഎ സ്വീകരിക്കുന്നതെന്നും ഒറ്റപ്പെട്ട ചിലർ മാത്രമാണ് ഈ രീതിയെ എതിർക്കുന്നതെന്നും അസോസിയേഷൻ ആരോപിച്ചു. സ്വദേശ കുത്തകകൾ തമ്മിലുള്ള അനാരോഗ്യ കിടമത്സരമാണ് വിപണിയെ ചീത്തയാക്കുന്നതെന്നും, അത്തരം പരസ്യങ്ങൾ അവസാനിപ്പിക്കണമന്നും സങ്കടന ആവശ്യപ്പെട്ടു. കേരളത്തിലെ ജ്വല്ലറികൾ മിതമായ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ചില സ്വദേശകുത്തകകൾ സുതാര്യമല്ലാത്ത പരസ്യങ്ങൾ നൽകി നടത്തുന്ന ഉപഭോകൃത വഞ്ചനക്കെതിരെ സംസ്ഥാന വ്യാപകമായി പ്രചരണം സംഘടിപ്പിക്കാൻ തീരുമാനിച്ചതായും സംഘടന അറിയിച്ചു.